തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ് രണ്ട് വാച്ച് ആൻഡ് വാർഡുമാർക്ക് കൈയിൽ പൊട്ടലില്ലെന്ന മെഡിക്കൽ റിപ്പോർട്ട് സർക്കാരിനെയും പൊലീസിനെയും വെട്ടിലാക്കി. ഇതോടെ വാച്ച് ആൻഡ് വാർഡിനെ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാരോപിച്ച് ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ പൊലീസ് ചുമത്തിയിരുന്ന ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി. പകരം ജാമ്യം ലഭിക്കുന്ന വകുപ്പ് ചേർത്തു. എന്നാൽ ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസുകാരെ തടഞ്ഞുവച്ചതിനും മർദ്ദിച്ചതിനും ചുമത്തിയിട്ടുള്ള ജാമ്യമില്ലാവകുപ്പ് തുടരും. ഫലത്തിൽ നേരെത്തെ ചുമത്തിയിരുന്ന രണ്ട് ജാമ്യമില്ലാ വകുപ്പുകളിൽ ഒന്ന് ഒഴിവായി.
പ്രതിപക്ഷ എം.എൽ.എ കെ.കെ. രമയ്‌ക്കുണ്ടായ ഗുരുതര പരിക്കിനെ സംബന്ധിച്ച പ്രതിപക്ഷ വിമർശനങ്ങളെ, വനിതാ വാച്ച് ആൻഡ് വാർഡുമാർക്കേറ്റ പരിക്കിനെ ചൂണ്ടിക്കാണിച്ചാണ് സർക്കാർ നേരിട്ടിരുന്നത്. പുതിയ മെഡിക്കൽ റിപ്പോർട്ടോടെ സർക്കാരിന്റെ വാദത്തിന്റെ മുനയൊടിഞ്ഞു. വാച്ച് ആൻഡ് വാർഡുമാരുടെ ഡിസ്ചാർജ്ജ് സമ്മറിയും സ്‌കാൻ റിപ്പോർട്ടും ഇന്നലെ ജനറൽ ആശുപത്രി അധികൃതർ പൊലീസിന് കൈമാറി.
വാച്ച് ആൻഡ് വാർഡും ഭരണപക്ഷ എം.എൽ.എമാരും തങ്ങളെ ആക്രമിച്ചെന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ ജാമ്യം കിട്ടുന്ന വകുപ്പിട്ടായിരുന്നു മ്യൂസിയം പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ പ്രതിപക്ഷത്തിനെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി. രണ്ട് വാച്ച് ആൻഡ് വാർഡുമാർക്ക് കൈയ്‌ക്ക് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പൊലീസിന്റെ പക്ഷപാതപരമായ നടപടി പ്രതിപക്ഷം വിവാദമാക്കിയിരുന്നു. സംഘർഷത്തിൽ കൈയുടെ ലിഗ്‌മെന്റിന് ഗുരുതരമായി പരിക്കേറ്റ കെ.കെ. രമ എം.എൽ.എ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം വീണ്ടും പ്ലാസ്റ്റിറിട്ടിരുന്നു.
മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും നുണ പ്രചരിപ്പിക്കുന്നു: വി.ഡി. സതീശൻ
മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും പ്രതിപക്ഷത്തിനെതിരെ മടിയില്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നിയമസഭാചരിത്രത്തിൽ കറുത്ത പാട് വീഴ്ത്തിയ സഭ്യേതരപ്രവർത്തനങ്ങൾ നടത്താൻ എൽ.ഡി.എഫ് എം.എൽ.എമാർക്ക് നിർദ്ദേശം നൽകിയ പാർട്ടി സെക്രട്ടറിയാണ് പിണറായി വിജയൻ. അദ്ദേഹമാണിപ്പോൾ പ്രതിപക്ഷം സഭ്യേതരമായി പെരുമാറിയെന്ന് പറയുന്നത്. വാച്ച് ആൻഡ് വാർഡിന് പരിക്കില്ലെന്ന വാർത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടേത് കള്ളപ്രചരണമെന്ന് വ്യക്തമായി. പ്രതിപക്ഷ എം.എൽ.എമാർ ഏതുതരത്തിലാണ് സഭ്യേതരമായി പെരുമാറിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കെ.കെ. രമയ്ക്കെതിരെ എം.എൽ.എ ഉൾപ്പെടെയുള്ളവർ നടത്തിയ വ്യാജപ്രചരണം പാർട്ടിസെക്രട്ടറി എം.വി. ഗോവിന്ദനും ഏറ്റുപിടിച്ചു. രമയ്ക്കെതിരെ പ്രചരിപ്പിച്ച എക്സ്റേ വ്യാജമാണെന്നും ലിഗ്‌മെന്റിന് പരിക്കുണ്ടെന്നും ഡോക്ടർ തന്നെ വ്യക്തമാക്കി. കെ.എം. മാണിയുടെ ബഡ്ജറ്റ് തടസപ്പെടുത്താൻ ചെയ്തതുപോലുള്ള മോശമായ പ്രവൃത്തി ഇന്ത്യയിലെ ഒരു പ്രതിപക്ഷവും ചെയ്തിട്ടില്ല.
കെ.കെ. രമ നൽകിയ പരാതിയിൽ കേസെടുക്കാത്ത പൊലീസാണ് ബംഗളൂരുവിൽ നടന്ന സംഭവത്തിൽ സി.പി.എം ഏരിയാസെക്രട്ടറിയുടെ പരാതിയന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചത്. തിരുവനന്തപുരം പാറ്റൂരിൽ സ്ത്രീ ആക്രമിക്കപ്പെട്ട കേസിൽ പോലും കേസെടുത്തിട്ടില്ല. സ്ത്രീസുരക്ഷാവിഷയം പോലും നിയമസഭയിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. മാനനഷ്ടക്കേസ് കൊടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നതിന്റെ പ്രഖ്യാപനമാണ് എം.വി. ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസ്.
കോഴിക്കോട് മെഡിക്കൽ കോളേജിലേത് കേരളചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ഹീനസംഭവമാണ്. ഇപ്പോളതിൽ അന്വേഷണത്തിനുത്തരവിട്ടു. ഏറ്റവുമധികം അന്വേഷണങ്ങൾക്ക് ഉത്തരവിറക്കിയതിന് ആരോഗ്യമന്ത്രിക്ക് ഗിന്നസ്ബുക്കിലിടം നേടാം. അപമാനിക്കപ്പെട്ട സ്ത്രീയെക്കൊണ്ട് പരാതി പിൻവലിപ്പിക്കാൻ സി.പി.എം സംഘടനാ നേതാക്കളാണ് ഇറങ്ങിയിരിക്കുന്നത്. എന്ത് നാണംകെട്ട കാര്യവും ചെയ്യുമെന്നവർ ഒരിക്കൽകൂടി തെളിയിച്ചെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |