വിജിലൻസ് മേധാവിയുടെ ശുപാർശ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുകൾ തടയാൻ അപേക്ഷകരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ മാത്രം പണം നൽകണമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കാരിന് ശുപാർശ നൽകി. അപേക്ഷയിൽ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറോ ഉറ്റബന്ധുവിന്റെ നമ്പറോ തന്നെ ഉൾപ്പെടുത്തണം. റേഷൻ കാർഡ് വിവരങ്ങളും നൽകണം. വരുമാന സർട്ടിഫിക്കറ്റ് സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷം നൽകാൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണം.
ഏജന്റുമാരുടെ ചൂഷണം ഒഴിവാക്കാൻ താലൂക്ക്, വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങണം, നമ്പറുകൾ പ്രസിദ്ധപ്പെടുത്തണം. അപേക്ഷിക്കാനുള്ള വരുമാന പരിധി 2 ലക്ഷത്തിൽ നിന്ന് ഉയർത്തണം. വർഷത്തിൽ രണ്ടുതവണയെങ്കിലും ജില്ലാതല ഓഡിറ്റുണ്ടാവണം. ഇടയ്ക്കിടെ ഫീൽഡ് ഓഫീസർമാർ പരിശോധന നടത്തണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ 5 ദിവസത്തിനകം പരിശോധന പൂർത്തിയാക്കി വില്ലേജ് ഓഫീസർ കളക്ടറേറ്റിലേക്ക് കൈമാറണം.
രോഗങ്ങൾ, പ്രകൃതിക്ഷോഭം എന്നിവയുടെ കാഠിന്യം അനുസരിച്ച് ധനസഹായത്തിന്റെ പരിധി നിശ്ചയിക്കണം. ‘ഓപ്പറേഷൻ സി.എം.ഡി.ആർ.എഫ്’ എന്ന പേരിൽ കഴിഞ്ഞമാസം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശുപാർശകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |