തിരുവനന്തപുരം: 'പ്രീതി നഷ്ടമായെന്ന' കാരണം പറഞ്ഞ് സർവകലാശാലാ ചട്ടവും നിയമവും മറി കടന്നെടുത്ത തീരുമാനങ്ങൾക്ക് ഹൈക്കോടതിയിൽ നിന്ന് ഗവർണർക്ക് തുടരെ തിരിച്ചടി. കേരള വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് 15 നോമിനേറ്റഡ് അംഗങ്ങളെ പുറത്താക്കി വിജ്ഞാപനം ഇറക്കുകയായിരുന്നു. നോട്ടീസ് നൽകി കാരണം ബോധിപ്പിക്കാൻ അവസരം നൽകണമെന്ന ചട്ടം പാലിച്ചില്ല.
102 അംഗ സെനറ്റിൽ ക്വാറത്തിന് അഞ്ചിലൊന്ന് (21പേർ) വേണം. വി.സിയും 10 യു.ഡി.എഫ് അംഗങ്ങളുമടക്കം 13 പേരേ യോഗത്തിനെത്തിയുള്ളൂ. ക്വാറം തികയാതെ യോഗം പിരിഞ്ഞു. 15 നോമിനേറ്റഡ് അംഗങ്ങളെ ഗവർണർ പിൻവലിച്ച ശേഷവും വി.സി അവരെ അടുത്ത യോഗത്തിന് വിളിച്ചതിൽ പ്രകോപിതനായാണ് പുറത്താക്കിയത്. സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ്, ബോർഡ് ഒഫ് ഗവേണൻസ് തീരുമാനങ്ങൾ മരവിപ്പിച്ച ഗവർണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതും ചട്ടങ്ങൾ പാലിക്കാതിരുന്നതിനാലാണ്. വി.സി പ്രൊഫ. സിസാ തോമസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉപസമിതിയെ നിയോഗിച്ചതും, സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന തീരുമാനവുമാണ് ഗവർണർ മരവിപ്പിച്ചത്.
കീഴ്‌വഴക്കം മറികടന്നു
കേരളയിലെ 15 സെനറ്റംഗങ്ങളെ പിൻവലിക്കുന്നത് നിയമപരമല്ലാത്തതിനാൽ നടപ്പാക്കാനാവില്ലെന്ന് വി.സി അറിയിച്ചപ്പോൾ ഉത്തരവിറക്കാൻ ഗവർണർ 24 മണിക്കൂർ സമയം നൽകി.ഈ സമയം കഴിഞ്ഞപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറിയെ വിളിച്ച് അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കാൻ നിർദ്ദേശിച്ചു.
സർവകലാശാലാ വിഷയങ്ങളിൽ ഗവർണറുടെ തീരുമാനങ്ങൾ വി.സിമാരും രജിസ്ട്രാർമാരുമാണ് ഉത്തരവായി ഇറക്കാറുള്ളത്. പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കുന്ന പതിവില്ല.
.ഗവർണർ അപ്പീലിന്
15 സെനറ്റംഗങ്ങളെ പുറത്താക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് രാജ്ഭവൻ വ്യക്തമാക്കി.
വി.സി ചുമതല തുടർന്നാൽ ഡോ.സിസാ
തോമസിന്റെശമ്പളം പ്രശ്നമാവും
#ഗവർണറെ കുഴപ്പിച്ച് സർക്കാർ
തിരുവനന്തപുരം: ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് 31ന് വിരമിച്ച ശേഷവും സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതലയിൽ തുടർന്നാൽ, പ്രൊഫ. സിസാ തോമസിന് ശമ്പളം ആര് നൽകുമെന്ന ചോദ്യമുന്നയിച്ച് സർക്കാർ.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ചുമതലകൾക്ക് പുറമേ, വി.സിയുടെ താത്കാലിക ചുമതല കൂടി നൽകിയാണ് ഗവർണർ ഉത്തരവിറക്കിയത്. സിസാ തോമസ് വിരമിക്കുന്നതോടെ ഈ ഉത്തരവ് ഇല്ലാതാവുമെന്നാണ് സർക്കാർ വാദം. പകരം ചുമതല നൽകാൻ സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ നേരത്തേ തള്ളിയിരുന്നു.ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ.സജി ഗോപിനാഥിന് ചുമതല നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ സജിയുടെ പേര് സർക്കാർ നൽകിയെങ്കിലും തള്ളിക്കളഞ്ഞാണ് സിസയെ വി.സിയായി ഗവർണർ നിയമിച്ചത്. നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി സാങ്കേതിക വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെ ,സജി ഗോപിനാഥിനെയും പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ശുപാർശ നിരസിച്ചത്.
വിരമിച്ച ശേഷം സിസയ്ക്ക് സർക്കാരിന് ശമ്പളം നൽകാനാവില്ല. ഏപ്രിൽ ഒന്ന് മുതലുള്ള അവരുടെ ശമ്പളവും ചെലവുകളും സർവകലാശാലയുടെ ഫണ്ടിൽ നിന്ന് നൽകേണ്ടി വരും. ഇതിന് ഗവർണർ ഉത്തരവിറക്കുമോയെന്നാണ് അറിയേണ്ടത്. 25ന് വൈകിട്ട് തലസ്ഥാനത്തെത്തുന്ന ഗവർണർ ഒരാഴ്ച രാജ്ഭവനിലുണ്ടാവും. ഇതിനിടെ സാങ്കേതിക വി.സിയുടെ കാര്യത്തിൽ തീരുമാനമുണ്ടാവും. സർക്കാരിന്റെ അനുമതിയില്ലാതെ വി.സി ചുമതലയേറ്റെടുത്തതിന് സിസാ തോമസിനെതിരേ അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കവും സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |