തിരുവനന്തപുരം: വേനൽചൂടിനൊപ്പം പ്ളസ് ടുക്കാരെ വലച്ച് ഇംഗ്ളീഷ് പരീക്ഷയും. വിദ്യാർത്ഥികളിലേറെയും ശരിക്കും വെള്ളം കുടിച്ചെന്ന് അദ്ധ്യാപകർ തന്നെ പറയുന്നു. പഠന നിലവാരം കുറഞ്ഞവരെയും ശരാശരിക്കാരെയും ഫുൾ എ പ്ളസ് കാരെയും ഇക്കുറി ആശങ്കയിലാഴ്ത്തുന്നതായി ഇംഗ്ളീഷ് പരീക്ഷയെന്നും വിജയശതമാനം കുറയുമെന്നും അദ്ധ്യാപകർ സമ്മതിക്കുന്നു.
ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ആകെയുള്ള 80ൽ 38 മാർക്കും വി.എച്ച്.എസ്.ഇ ക്വസ്റ്റ്യൻ ബാങ്കിൽ നിന്നുള്ളതായിരുന്നുവെന്നാണ് പറയുന്നത്. പതിവു ചോദ്യശൈലിയിൽ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു ഇക്കുറി. ഒരു മാർക്കിനുള്ള എട്ടു ചോദ്യങ്ങളും ഗദ്യത്തിൽ നിന്നായിരുന്നു. ടെക്സ്റ്റ് ബുക്ക് അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യങ്ങളേറെയും. ക്വസ്റ്റ്യൻ ബാങ്കിലെ ചോദ്യങ്ങൾ അതേപോലെ പകർത്തിയതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
നാലു മാർക്കിന്റെ 17-ാമത്തെ ചോദ്യവും 6 മാർക്കിന്റെ 21,23,24 ചോദ്യങ്ങളും 8 മാർക്കിന്റെ 28-ാമത്തെ ചോദ്യവും വളരെ കടുപ്പമായിരുന്നു. കവിതാഭാഗങ്ങളിലെ വരികൾ ക്രമം തെറ്റിച്ചതും ഗ്രാമർ ചോദ്യങ്ങൾ മതിയായ നിർദ്ദേശം നൽകാതെയുമായിരുന്നു. 20-ാമത്തെ ചോദ്യം കോടതിയിൽ ലൈവ് റിപ്പോർട്ടിംഗ് നടത്തുന്നതിന്റെ ട്രയൽ എഴുതാനാണ്. കോടതിയിൽ ലൈവ് റിപ്പോർട്ടിംഗ് ഉണ്ടോയെന്നാണ് പല വിദ്യാർത്ഥിയുടെയും സംശയം. ഇത്തരത്തിൽ ആശങ്കകളും ആകുലതകളും നിറഞ്ഞ ഒരു ചോദ്യപേപ്പർ കഴിഞ്ഞ പത്തുവർഷത്തിനിടെ കണ്ടിട്ടില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ തന്നെ സമ്മതിക്കുന്നു. മോഡൽ പരീക്ഷകളെ പ്രഹസനമാക്കി മുൻകാല മാതൃകകൾ സ്വീകരിക്കാതെയുള്ള ചോദ്യപേപ്പറിനെതിരെ പ്രതിഷേധവുമായി അദ്ധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
പ്ളസ് ടു വിദ്യാർത്ഥികൾക്ക് 28ന് ഭാഷ രണ്ടാം പേപ്പറും കംപ്യൂട്ടർ സയൻസും ഐ.ടി പരീക്ഷകളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |