കൊച്ചി : പൊലീസ് വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എസ് ഐയ്ക്ക് സസ്‌പെൻഷൻ. തൃപ്പൂണിത്തുറ ഹിൽപാലസ് എസ് ഐ ജിമ്മി ജോസിനെയാണ് അന്വേഷണ വിധേയമായി കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്. ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് സ്റ്റേഷനിൽ വച്ച് മരണപ്പെട്ടത്. സംഭവത്തിൽ ഗുരുതര ആരോപണവുമായി ദൃക്സാക്ഷികളായ നാട്ടുകാർ രംഗത്തെത്തി. പരിശോധനയ്ക്കിടെ പൊലീസ് മനോഹരനെ മർദ്ദിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. രോഷാകുലരായ നാട്ടുകാർ ഇപ്പോൾ ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. പൊലീസിനെതിരെ പരാതി ഉയർന്നതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ മേൽനോട്ടത്തിലാവും അന്വേഷണം.
കെട്ടിട നിർമ്മാണ തൊഴിലാളിയായ മനോഹരൻ വാഹന പരശോധനയ്ക്കിടെ ബൈക്ക് മുന്നോട്ട് നീക്കിയാണ് നിർത്തിയത്. ഇതിൽ പ്രകോപിതരായ പൊലീസുകാർ മനോഹരന്റെ മുഖത്ത് മർദ്ദിച്ചുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നത്. പൊലീസിനെ ഭയമാണെന്ന് മനോഹരൻ പറഞ്ഞുവെന്നും, തുടർന്ന് മദ്യപച്ചോയെന്ന് അറിയാൻ പരശോധന നടത്തിയെങ്കിലും ബ്രീത്ത് അനലൈസറിൽ മദ്യപിച്ചതായി തെളിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു.
മദ്യപിച്ചില്ലെന്ന തെളിഞ്ഞതോടെ അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് പൊലീസ് മനോഹരനെ ബലമായി ജീപ്പിൽ കയറ്റി സ്റ്റേഷനലേക്ക് കൊണ്ടുപോയത്.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവെച്ചാണ് പൊലീസ് മനോഹരനെ കസ്റ്റഡിയിൽ എടുത്തത്. ജീപ്പിൽ സ്റ്റേഷനിലെത്തിച്ച മനോഹരൻ കുഴഞ്ഞുവീണെന്നാണ് പൊലീസ് ഭാഷ്യം. ഉടൻ ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |