ഇരിങ്ങാലക്കുട : അടിയന്തരാവസ്ഥക്കാലത്ത് സ്വന്തം ബിസിനസിലുണ്ടായ തകർച്ചയാണ് ഇന്നസെന്റിനെ രാഷ്ട്രീയക്കാരനാക്കിയതെങ്കിലും സിനിമയോടുള്ള അമിതമായ താത്പര്യമാണ് വീണ്ടും കലാരംഗത്തെത്തിച്ചത്. സിനിമയുടെ ഉന്നത സ്ഥാനങ്ങളിലെത്തിയപ്പോഴും വീണ്ടും രാഷ്ട്രീയക്കാരനാകാനും എം.പിയാകാനും അദ്ദേഹത്തിനായി.
എന്നും ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന ഇന്നസെന്റിനെ ഇടത് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് അക്കാലത്ത് മന്ത്രിയായിരുന്ന ബേബി ജോൺ നേതൃത്വം നൽകിയിരുന്ന ആർ.എസ്.പിയുടെ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ഫെർണാണ്ടസായിരുന്നു. അദ്ദേഹത്തിന്റെ കൂടെക്കൂടി മണ്ഡലം ഭാരവാഹിയായ ഇന്നസെന്റ് തീപ്പെട്ടി കമ്പനിയുടെ തകർച്ചയിൽ നിന്ന് രക്ഷനേടി ജീവിക്കാനുള്ള വഴിയായിട്ടാണ് രാഷ്ട്രീയത്തെ കണ്ടതെന്ന് പറയുമായിരുന്നു. 1979 ൽ ഇരിങ്ങാലക്കുട നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ആകണമെന്നാഗ്രഹിച്ചെങ്കിലും സി.പി.എം-ജനതാപാർട്ടികൾ അതിന് തയ്യാറായില്ല. തുടർന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു.
അക്കാലത്താണ് ചെറിയ റോളുകളിലൂടെ സിനിമയിൽ സജീവമായത്. കൗൺസിൽ യോഗങ്ങളിൽ കുറച്ചുസമയം മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.
1982ൽ നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അപ്പന്റെ അടുത്ത സുഹൃത്തും ജനതാ പാർട്ടി നേതാവുമായിരുന്ന വി.കെ.രാമൻ മാസ്റ്റർക്ക് വോട്ട് ചെയ്യാനായി മദ്രാസിൽ നിന്ന് റിസർവേഷനില്ലാതെ രാത്രി ട്രെയിനിൽ യാത്ര ചെയ്ത അനുഭവവും ഇന്നസെന്റ് പങ്കുവച്ചിട്ടുണ്ട്.
പിന്നീട് എന്നെന്നേക്കുമായി രാഷ്ട്രീയം ഉപേക്ഷിച്ച് മുഴുവൻ സമയ സിനിമാക്കാരനായി. അന്നും ഇടതുപക്ഷവുമായി അടുത്തുനിൽക്കുന്ന സിനിമാക്കാരനായാണ് അദ്ദേഹത്തെ കണ്ടിരുന്നത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് മത്സരിക്കാനും സീറ്റ് തിരിച്ചുപിടിക്കാനുമായി ഇടതുമുന്നണി കണ്ടുപിടിച്ചത് ഇന്നസെന്റിനെയായിരുന്നു. മത്സരിക്കാനില്ലെന്നു പറഞ്ഞ് മാറിനിന്ന അദ്ദേഹത്തെ ഇടതുമുന്നണിയിലെ ഉന്നതരാണ് നിർബന്ധിച്ച് രംഗത്തിറക്കിയത്. തിരഞ്ഞെടുപ്പിലെ പരിചയക്കുറവ് പ്രയാസങ്ങളുണ്ടാക്കിയെങ്കിലും വൻ ഭൂരിപക്ഷത്തോടെയായിരുന്നു ജയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ മത്സരിച്ച ഡോ.ആർ.ബിന്ദുവിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കൊപ്പം അസുഖം മറന്നും അദ്ദേഹമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |