അടുത്തകാലത്ത് മനുഷ്യജീവന് ഭീഷണിയായിട്ടില്ല
തടവിലാക്കുന്നത് ഭരണഘടനാവിരുദ്ധം
കൊച്ചി: ഇടുക്കി ചിന്നക്കനാലിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുകയല്ലാതെ മറ്ര് പരിഹാര മാർഗമുണ്ടോയെന്ന് പരിശോധിച്ചു റിപ്പോർട്ടു നൽകാൻ ഹൈക്കോടതി അഞ്ചംഗ വിദഗ്ദ്ധ സമിതിക്ക് രൂപം നൽകി. മയക്കുവെടിവച്ച് പിടികൂടി കൂട്ടിൽ അടയ്ക്കരുത്. അരിക്കൊമ്പൻ അടുത്തകാലത്തൊന്നും മനുഷ്യജീവന് ഭീഷണിയായിട്ടില്ല. ഇതിനെ പിടികൂടി തടവിലാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്.
അരിക്കൊമ്പന്റെ വിവരങ്ങൾ മൂന്നു ദിവസത്തിനകം വിദഗ്ദ്ധ സമിതിക്ക് കൈമാറണം. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സമിതി റിപ്പോർട്ടിനായി ഹർജി ഏപ്രിൽ അഞ്ചിലേക്ക് മാറ്റി.
കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ്.അരുൺ, പ്രോജക്‌ട് ടൈഗർ സി.സി.എഫ് എച്ച്.പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ.എൻ.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ‌്യൂട്ട് മുൻ ഡയറക്ടർ ഡോ.പി.എസ്.ഈസ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് സമിതിയംഗങ്ങൾ.
റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ബന്ധപ്പെട്ട മേഖലയിലുള്ളവരുടെയും വന്യജീവികളുടെയും താത്പര്യങ്ങൾ പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നാട്ടുകാരിൽ നിന്ന് അഭിപ്രായം തേടണം. ചിന്നക്കനാലിലെ 301 കോളനിയിലുള്ളവരാണ് പ്രധാനമായും ആനപ്പേടിയിൽ കഴിയുന്നത്. ആനകളുടെ ആവാസ മേഖലയിലാണ് ഇവരെ പുനരധിവസിപ്പിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഇവരെ പുനരധിവസിപ്പിച്ചതിൽ ചരിത്രപരമായ തെറ്റുണ്ടെങ്കിൽ തിരുത്തും.
ഹർജിയിൽ കക്ഷി ചേരാൻ ജോസ് കെ.മാണി എം.പിയും ശാന്തൻപാറ പഞ്ചായത്തും ഉൾപ്പെടെ ഉപഹർജികൾ നൽകിയിരുന്നു. അരിക്കൊമ്പനെ പിടികൂടി കൂട്ടിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് വനംവകുപ്പ് സത്യവാങ്മൂലം നൽകിയിരുന്നു. പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടനയാണ് ആനയെ പിടികൂടാനുള്ള നീക്കം കോടതിയെ അറിയിച്ചത്. തുടർന്ന് മാർച്ച് 23നു രാത്രി എട്ടിന് ഡിവിഷൻ ബെഞ്ച് അടിയന്തര സിറ്റിംഗ് നടത്തി പിടികൂടുന്നത് തടഞ്ഞിരുന്നു.
നിരീക്ഷണം ശക്തമാക്കണം
æ മദപ്പാടിലുള്ള അരിക്കൊമ്പൻ നാശനഷ്ടങ്ങളുണ്ടാക്കുന്നതു
തടയാൻ നിരീക്ഷണം ശക്തമാക്കണം
æ ജനവാസ മേഖലകളിലിറങ്ങി ശല്യമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം
æ ഇതിനായി കുങ്കിയാനകളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചിന്നക്കനാലിൽ തുടരണം
æ തുടർന്നും പ്രശ്നമുണ്ടാക്കിയാൽ പിടികൂടി റേഡിയോ കോളർ
ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് കയറ്റിവിടണം
æ അതിനുശേഷവും ആന എവിടെയുണ്ടെന്ന് നിരീക്ഷണം തുടരണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |