കൊച്ചി: ചില നടീ നടന്മാർ പ്രശ്നമുണ്ടാക്കുന്നുവെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഒരേ സമയം ചിലർ പല സിനിമകൾക്ക് ഡേറ്റ് നൽകുന്നുണ്ടെന്നും ചിലർക്ക് സിനിമയുടെ എഡിറ്റ് ആദ്യം തന്നെ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അവരെ മാത്രം അല്ല അവർക്ക് വേണ്ടപ്പെട്ടവരെയും എഡിറ്റ് കാണിക്കണം എന്ന് ആവശ്യപ്പെടുന്നതായും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ഫെഫ്‍ക നടത്തിയ ചർച്ചയ്ക്ക് ശേഷം വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സിനിമാ താരങ്ങൾ റീ എഡിറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത്തരം ആവശ്യങ്ങൾ സംവിധായകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് പിന്നീട് പറയുമെന്നും അദ്ദേഹം അറിയിച്ചു. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ തീരുമാനങ്ങൾക്കൊപ്പം ഫെഫ്‌ക നിൽക്കുമെന്നും നിർമ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.
ഡബ്ബിംഗ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാൻ ഒരു നടൻ ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് നടൻ പറഞ്ഞത്. എന്നാൽ പണം മുടക്കിയ നിർമ്മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്‌കയുടെ തീരുമാനം. സർഗാത്മകമായ ചർച്ചകൾക്ക് അവസരം നൽകുമെന്നും ബി ഉണ്ണികൃഷ്‍ണൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം പ്രശ്‍നങ്ങൾ നിരന്തരം സൃഷ്‍ടിക്കുന്നവരോട് തങ്ങളുടെ അവകാശങ്ങൾ ബലികഴിക്കാൻ സമ്മതമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |