കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ തിരികെയെത്തിക്കാൻ ശ്രമം മുറുകുന്നതിനിടെ നോ പറഞ്ഞ് ഒഴിഞ്ഞുമാറി ജോസ് കെ. മാണി. യു.ഡി.എഫിന്റെ ക്ഷണം ചൂണ്ടിക്കാട്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി ഇടതുമുന്നണിയിൽ സമ്മർദ്ദം ചെലുത്താമെന്നാണ് കണക്കുകൂട്ടൽ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം,ഇടുക്കി,വയനാട് സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇതിൽ രണ്ടെണ്ണമെങ്കിലും വേണമെന്നും പാർട്ടി യോഗങ്ങളിൽ ജോസ് വിഭാഗം ചർച്ച ചെയ്തിരുന്നു. എന്നാൽ ഇടതുമുന്നണി നിലവിലുള്ള കോട്ടയം സീറ്റ് മാത്രം നൽകാനാണ് സാദ്ധ്യത. ഒരു സീറ്റിൽ ഒതുങ്ങാൻ ജോസ് തയ്യാറല്ലെങ്കിൽ കാര്യങ്ങൾ തിരിയും.
ജോസ് വിഭാഗത്തെ യു.ഡി.എഫിൽ തിരികയെത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജോസ് യു.ഡി.എഫിലേക്ക് വന്നാൽ നല്ലതെന്ന് പിറകേ രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. എന്നാൽ ഇരു നേതാക്കളുടെയും ക്ഷണത്തിന് മറുപടിയായി കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ അവിഭാജ്യഘടകമാണെന്നും സർക്കാരിനെ ശക്തിപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമമെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.
ജോസ് കെ. മാണി വന്നാൽ സന്തോഷം: ചെന്നിത്തല
തൃശൂർ: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിലേക്ക് തിരിച്ചുവരുന്നതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിന്റെ ഭാഗമായിരുന്നു. അവർ തിരിച്ചുവന്നാൽ സന്തോഷമാണെന്നും യു.ഡി.എഫ് വിപുലീകരണ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചെന്നിത്തലയ്ക്ക് മന്ത്രി റോഷി അഗസ്റ്റിന്റെമറുപടി- 'ക്ഷണിച്ചതിൽ സന്തോഷം, എന്തിനാണ് ഒഴിവാക്കിയത്"
തൊടുപുഴ: രമേശ് ചെന്നിത്തല കേരള കോൺഗ്രസിനെ (എം) യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തെന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും തങ്ങൾ ഇപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്തിനാണ് തങ്ങളെ യു.ഡി.എഫിൽ നിന്ന് ഒഴിവാക്കിയത്. പ്രാരംഭഘട്ടം മുതൽ യു.ഡി.എഫിന്റെ നിലപാടിനൊപ്പം നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന പാർട്ടിയായിരുന്നു തങ്ങളുടേത്. ആ തീരുമാനത്തോടൊപ്പം നിന്ന നേതാവാണ് കെ.എം. മാണി. പുറത്താക്കിയപ്പോൾ തങ്ങൾ തീർന്നുപോവുമെന്ന് കരുതിയിരിക്കാം. പക്ഷേ, ഇന്നും നിലനിൽക്കുന്നു. ഭരണത്തിന്റെ ഭാഗമായ ഒരു പാർട്ടിയെന്ന നിലയിൽ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ഇടത് മുന്നണിയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയെന്നതാണ് കേരളകോൺഗ്രസ് (എം) പാർട്ടിയുടെ ദൗത്യം. തങ്ങൾ നിലപാടുകൾക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയപ്രസ്ഥാനമാണ്. ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ തങ്ങളെടുത്ത തീരുമാനം ഉചിതമായിരുന്നുവെന്ന് പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യക്തമായില്ലേ. യു.ഡി.എഫുമായി വ്യക്തിപരമായ പിണക്കമില്ലെന്നും നിലപാടുകളുടെ പ്രശ്നമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |