ഗുരുവായൂർ: ദേശീയതലത്തിൽ ശ്രദ്ധേയമായ ബദലുയർത്തുന്ന എൽ.ഡി.എഫ് സർക്കാരിന്റെ മുഖത്ത് കരിതേക്കാനാണ് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ശ്രമമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗുരുവായൂരിൽ നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
ഗതാഗത മന്ത്രിക്ക് ട്രാൻസ്‌പോർട്ട് വ്യവസായത്തെ കുറിച്ച് ധാരണയില്ല. പകലന്തിയോളം പണിയെടുത്ത് കൂലിക്കായി ജന്മിയുടെ വാതിൽക്കൽ കാത്തുനിൽക്കേണ്ടി വന്ന പഴയ കാലത്തെ കർഷകന്റെ അവസ്ഥയിലാണ് ജീവനക്കാർ. ചെലവ് കുറയുകയും വരുമാനം കൂടുകയും ചെയ്തിട്ടും ശമ്പളം കൊടുക്കാനാവാത്ത അവസ്ഥ എങ്ങനെ വന്നുവെന്ന് പരിശോധിക്കണം. സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കാനാണ് കെ.എസ്.ആർ.ടി.സി എം.ഡി ശ്രമിക്കുന്നത്. ബസിൽ കയറാത്ത ഡയറക്ടർമാർ പുസ്തകം വായിച്ചാണ് കെ.എസ്.ആർ.ടി.സിയെ അറിയുന്നത്. തൊഴിലാളികളെ ശത്രുക്കളായാണ് മാനേജ്‌മെന്റ് കാണുന്നത്. കെ.എസ്.ആർ.ടി.സിയുടെ ചെലവിൽ മറ്റൊരു കമ്പനിയെ വളർത്തുകയാണ്. നല്ല റൂട്ടും വണ്ടികളുമെല്ലാം സ്വിഫ്റ്റിനാണെന്നും കാനം പറഞ്ഞു.
കെ.എസ്.ടി.ഇ.യു സംസ്ഥാന പ്രസിഡന്റ് കെ.പി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ, പി.വി.ചന്ദ്രബോസ്, എം.ജി.രാഹുൽ, സി.എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |