കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾ പോലും മയക്കുമരുന്നിന് അടിമകളാണെന്ന് വെളിപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ. ഒരു എസ്.പിയുടെ രണ്ട് ആൺമക്കളും മയക്കുമരുന്നിന് അടിമപ്പെട്ട് കുടുംബം തകർന്നതായി അങ്കമാലിയിൽ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട സെമിനാറിൽ അദ്ദേഹം പറഞ്ഞു.
നമ്മുടെ സഹപ്രവർത്തകന്റെ കുട്ടി മയക്കുമരുന്നിന് അടിമയായി കൊല്ലപ്പെട്ടു. നമ്മുടെ പൊലീസ് സ്റ്റേഷനകത്ത്, നമ്മൾ ജീവിക്കുന്ന ക്വാർട്ടേഴ്സിനകത്ത് ഇങ്ങനെ സംഭവിക്കുന്നതിനെക്കുറിച്ച് നമ്മൾ കണ്ണുതുറന്ന് പരിശോധിക്കണം.
മയക്കുമരുന്നിനെതിരെ കാര്യക്ഷമമായി മുന്നോട്ടുപോകണം. ദേശീയ ശരാശരിയെക്കാൾ കുറവാണ് കേരളത്തിൽ മയക്കുമരുന്ന് ഉപയോഗം. രാജ്യത്ത് രണ്ടര ശതമാനം ജനങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നെങ്കിൽ കേരളത്തിലത് 1.2 ശതമാനം മാത്രമാണ്. പഞ്ചാബ് പോലുള്ള അതിർത്തി സംസ്ഥാനങ്ങളിൽ 12 ശതമാനം വരെ ആളുകൾ മയക്കുമരുന്നിന് അടിമകളാണ്. ഇത് അതിവേഗത്തിൽ കേരളത്തിൽ വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഉണർന്ന് പ്രവർത്തിക്കണമെന്നും കമ്മിഷണർ പറഞ്ഞു.
യുവാക്കളെ വീഴ്ത്താൻ
'ആംബിൾ' ലഹരിയും
എം.എസ്. സജീവൻ
കേരളത്തിലെത്തിയത് അടുത്തകാലത്ത്
കൊച്ചി: യുവാക്കളെ ലഹരിക്ക് അടിമകളാക്കുന്ന സിന്തറ്റിക് ലഹരിയായ എം.ഡി.എം.എയ്ക്കൊപ്പം എൽ.എസ്.ഡി സ്റ്റാമ്പിന്റെ പുതുരൂപമായ ആംബിളും കേരളത്തിൽ വ്യാപകമായി വിൽക്കുന്നുണ്ടെന്ന് വിവരം. കൊച്ചിയിലടക്കം ഇത് എത്തുന്നുണ്ട്. ദ്രവരൂപത്തിലുള്ളതാണിത്. എൽ.എസ്.ഡി സ്റ്റാമ്പിനൊപ്പമാണ് ഉപയോഗിക്കുന്നത്.
ഒരുതുള്ളി ആംബിൾ എൽ.എസ്.ഡി സ്റ്റാമ്പിന്റെ പശയുള്ള ഭാഗത്ത് ഒഴിച്ച് നാവിൽവച്ചാൽ ദീർഘനേരം ലഹരി കിട്ടും. 0.002 ഗ്രാം കൈവശം വച്ചാൽപോലും ജാമ്യം കിട്ടില്ലെങ്കിലും കണ്ടെത്താൻ വലിയ വിഷമമാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. അടുത്തകാലത്താണ് ഇത് കേരളത്തിൽ എത്തിയതെന്നും എക്സൈസ് പറയുന്നു.
ഗോവയിലും ബംഗളൂരുവിലും ഡൽഹിയിലും സിക്കിമിലുമൊക്കെ കൃത്രിമമായി നിർമ്മിക്കുന്ന (കുക്കിംഗ് ) എം.ഡി.എം.എ കേരളത്തിൽ ഇപ്പോൾ സുലഭമാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത് നിർമ്മിക്കുന്നതിൽ വിദഗ്ദ്ധർ. കുക്കിംഗ് കേന്ദ്രങ്ങളിൽ അഞ്ചുലക്ഷം രൂപയ്ക്ക് ഒരുകിലോ എം.ഡി.എം.എ ലഭിക്കും. കേരളത്തിലെത്തിയാൽ ഒരു ഗ്രാമിന് 4,000 - 5,000 രൂപയാണ് വില.
കഞ്ചാവിന്റെ ഉപയോഗത്തിനും കുറവില്ല. പിടികൂടുന്ന അളവിൽ കഞ്ചാവ് തന്നെയാണ് ഇപ്പോഴും കേരളത്തിൽ മുന്നിൽ. അഞ്ചു ഗ്രാം പൊതിക്ക് വില 700 - 800 രൂപ. സാധാരണക്കാരും പ്രായം ചെന്നവരുമാണ് പ്രധാന ഉപഭോക്താക്കൾ. ആന്ധ്രാ കഞ്ചാവാണ് എത്തുന്നതിൽ അധികവും.
കൊച്ചിയിൽ കഴിഞ്ഞ വർഷം 2,900 മയക്കുമരുന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഏപ്രിലിൽ മാത്രം 28 കേസുകൾ. ഇവയിൽ ബഹുഭൂരിപക്ഷവും എം.ഡി.എം.എ വില്പനയുമായി ബന്ധപ്പെട്ടതായിരുന്നു.
തഴച്ചുവളർന്ന് ലഹരിമാഫിയ
ലഹരിക്കെതിരെയുള്ള പൊലീസിന്റെയും എക്സൈസിന്റെയുമൊക്കെ പോരാട്ടത്തെപ്പോലും നിഷ്പ്രഭമാക്കിയാണ് കേരളത്തിൽ ലഹരിമാഫിയ തഴച്ചുവളരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾ പോലും ലഹരിക്ക് അടിമകളാണെന്ന കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ വെളിപ്പെടുത്തൽ ഇതിന്റെ ആഴം വ്യക്തമാക്കുന്നു.
സ്കൂൾ വിദ്യാർത്ഥികൾ മുതൽ പ്രശസ്ത സിനിമാപ്രവർത്തകർ വരെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലുണ്ട്. ഒരിക്കൽ ലഹരിമാഫിയയുടെ വലയിൽ വീണാൽ അതിൽ നിന്ന് കരകയറുക പ്രയാസം. പിന്നീട് അവരെ കാരിയർമാരായും മാഫിയ ഉപയോഗിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |