പാലക്കാട്: പാലക്കയം കൈക്കൂലി കേസിലെ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു. തൃശൂർ വിജിലൻസ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യംചെയ്യൽ അനിവാര്യമാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. 1.06 കോടി ആസ്തിയുണ്ട് സുരേഷ് കുമാറിന്. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം കൈക്കൂലി വന്ന വഴികളാണ് പ്രധാനമായും പരിശോധിക്കുന്നത്. എന്തുകൊണ്ട് ഇത്രയധികം തുക കൈവശം സൂക്ഷിച്ചു. കൈക്കൂലി തുക മറ്റാരെങ്കിലുമായി പങ്കുവയ്ക്കാറുണ്ടോ? കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ? ഇയാൾ മറ്റാരുടെയെങ്കിലും ബിനാമിയാണോ എന്നതടക്കം അന്വേഷിക്കും. കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും കൂടുതൽ കാര്യങ്ങളിൽ വ്യക്തത ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
മഹാപ്രളയത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചിരുന്നു. പാലക്കയം വില്ലേജ് ഓഫീസ് പരിധിയിലെ വട്ടപ്പാറ, അച്ചിലട്ടി, കുണ്ടപ്പൊട്ടി ഭാഗങ്ങളിലായി ആകെ 46 പേർക്കാണ് സഹായം ലഭിച്ചത്. വിവിധ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്താനെത്തിയവരിൽ നിന്ന് 5000 മുതൽ അരലക്ഷം രൂപവരെ സുരേഷ് കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
കൈക്കൂലി കേസ്: വകുപ്പുതല അന്വേഷണ സംഘമായി
തിരുവനന്തപുരം: പാലക്കാട് പാലക്കയം വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി കേസിൽപെട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് റവന്യു ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം രൂപീകരിച്ചു. സെക്രട്ടേറിയറ്റിലെ റവന്യു ജോയിന്റ് സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സെക്ഷൻ ഓഫിസർ, സീനിയർ അസിസ്റ്റന്റുമാർ, റവന്യു വകുപ്പിലെ സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട് എന്നിവർ ഉൾപ്പെടുന്നു.
ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് മന്ത്രി കെ. രാജന്റെ നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |