തിരുവനന്തപുരം: പ്രീമിയം ട്രെയിനുകളായ ശതാബ്ദികൾക്ക് പകരം ഇനി വന്ദേഭാരത് ട്രെയിനുകൾ വരും. അടുത്ത വർഷം ഫെബ്രുവരി മുതൽ മാറ്റം നടപ്പാക്കും. പ്രത്യേകം രൂപകല്പന ചെയ്ത വന്ദേഭാരത് ആണ് പകരമായി ഇറക്കുക.
വന്ദേഭാരത് ട്രെയിൻ സർവീസുകൾക്ക് അനുയോജ്യമായ രീതിയിൽ എല്ലാ റെയിൽവേ ട്രാക്കുകളും റീഫോർമാറ്റ് ചെയ്യും. ശരാശരി 80 കിലോമീറ്റർ വേഗത്തിൽ ഒാടാൻ കഴിയുന്ന വിധത്തിലാണ് റെയിൽവേ ട്രാക്കുകൾ. മണിക്കൂറിൽ 110, 130, 160 കിലോമീറ്റർ വേഗം ലഭിക്കുന്ന വിധത്തിൽ 25,000 മുതൽ 35,000 കിലോമീറ്റർ വരെ പാതകൾ നവീകരിക്കാനുള്ള പദ്ധതി ആരംഭിച്ചു. ഘട്ടംഘട്ടമായി പൂർത്തിയാക്കും.
2027-28ൽ രാജ്യത്തെ എല്ലാ റെയിൽവേ ട്രാക്കുകളും 160 കിലോമീറ്റർ വേഗത്തിൽ ഒാടാൻ സജ്ജമാകും. പശുക്കളുൾപ്പെടെ ട്രാക്കിൽ കയറുന്നത് തടയാൻ അത്തരം പ്രദേശങ്ങളിൽ വേലി കെട്ടും.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേഭാരത് 'സെമിഹൈ സ്പീഡ്" ട്രെയിനുകൾ നിർമ്മിക്കുന്നത്. എല്ലാ എട്ടാമത്തെയോ ഒമ്പതാമത്തെയോ ദിവസം ഫാക്ടറിയിൽ നിന്ന് ഒരു ട്രെയിൻ പുറത്തിറക്കും. നിർമ്മാണം ത്വരിതഗതിയിലാക്കാൻ 2 ഫാക്ടറികളിൽ കൂടി വന്ദേഭാരത് നിർമ്മാണം ആരംഭിക്കും.
2024 മാർച്ചോടെ 3 ഫോർമാറ്റുകൾ
ഇനിയുള്ള വന്ദേഭാരത് ട്രെയിനുകൾ വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്ലീപ്പർ എന്നിങ്ങനെ 3 തരത്തിൽ രൂപകല്പന ചെയ്യും. സർവീസ് നടത്തുന്ന ദൂരത്തിന് അനുസരിച്ചായിരിക്കും തരംതിരിക്കൽ. 100 കിലോ മീറ്ററിൽ താഴെ വന്ദേ മെട്രോ, 100 മുതൽ 550 കി. മീറ്റർ വരെ വന്ദേ ചെയർ കാർ, 550 കി. മീറ്ററിൽ കൂടുതൽ യാത്ര ചെയ്യാൻ വന്ദേ സ്ലീപ്പർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |