കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയ്‌ക്കെതിരായ കേരള ബാങ്കിന്റെ വിമർശനങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണാജനകവുമാണെന്ന് സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് പണം നൽകാത്തത് സപ്ലൈകോയുടെ വീഴ്ച മൂലമാണെന്ന് ആയിരുന്നു കേരളബാങ്കിന്റെ ആരോപണം. പണം നൽകേണ്ട കർഷകരുടെ പട്ടിക നൽകുന്നതിലും മുൻവായ്പ തിരിച്ചടയ്ക്കുന്നതിലും സപ്ലൈകോ ഗുരുതര വീഴ്ചവരുത്തിയെന്നും കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ വാർത്താക്കുറിപ്പിലൂടെ ആരോപിച്ചിരുന്നു.
എന്നാൽ പാഡി റെസിപ്റ്റ് ഷീറ്റ് (പി.ആർ.എസ്) വായ്പ്പാ പദ്ധതിയിൽ നിന്ന് കേരളാ ബാങ്കിനെ ഒഴിവാക്കുന്നതിന് സപ്ലൈകോ ശ്രമിച്ചിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. 11 ബാങ്കുകളുടെ സഹകരണത്തോടെയാണ് വായ്പാ പദ്ധതി നടത്തിവന്നിരുന്നത്. അതിൽ ഒന്ന് കേരള ബാങ്കാണ്. പി.ആർ.എസ് വായ്പയ്ക്ക് നൽകിവരുന്ന പലിശനിരക്ക് കൂടുതലാണെന്നും ബാങ്കുകളുമായി ചർച്ച ചെയ്ത് പരമാവധി പലിശ കുറയ്ക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എസ്.ബി.ഐ അടക്കമുള്ള ബാങ്കിംഗ് കൺസോർഷ്യം 6.9 ശതമാനം നിരക്കിൽ വായ്പ നൽകാമെന്ന് സമ്മതിച്ചിട്ടും അതേ പലിശ നിരക്ക് കേരള ബാങ്ക് അംഗീകരിച്ചില്ല.
നെല്ല് സംഭരണ വിഷയത്തിൽ സംസ്ഥാന സർക്കാരിനും സപ്ലൈകോയ്ക്കും ഉണ്ടായ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കാൻ അനുകൂലമായ നടപടി സ്വീകരിച്ച് കുറഞ്ഞ പലിശ നിരക്ക് അനുവദിക്കാൻ കേരള ബാങ്ക് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കൺസോർഷ്യത്തിൽ നിന്നും വായ്പ എടുക്കേണ്ടിവന്നതെന്ന വസ്തുത കേരള ബാങ്ക് മറച്ചുവയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.ആർ.എസ്. വായ്പാ തിരിച്ചടവിന് കാലതാമസം നേരിട്ടാലും കർഷകർക്ക് പ്രയാസമൊന്നും നേരിടുന്നില്ലെന്ന കേരള ബാങ്കിന്റെ പരാമർശം ശരിയല്ല. വായ്പ തിരിച്ചടവ് വൈകുന്നതുമൂലം കർഷകരുടെ സിബിൽ സ്‌കോറിനെ ദോഷകരമായി ബാധിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി വായ്പ ലഭിക്കാത്ത സാഹചര്യവുമുണ്ട്.
സംഭരിച്ച നെല്ലിന്റെ വില എത്രയും വേഗം കർഷകർക്ക് നല്കുകയെന്ന സദുദ്ദേശ്യം മുൻനിറുത്തി സപ്ലൈകോ സ്വീകരിച്ച പ്രവർത്തനങ്ങളെപ്പറ്റി പൊതുജന മദ്ധ്യത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കും വിധമുള്ള പ്രസ്താവന ഖേദകരമാണെന്നും ഡോ. ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |