ചെന്നെെ: പാമ്പ് കടിയേറ്റ് ഒന്നരവയസുകാരിയ്ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. പാമ്പ് കടിയേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ അമ്മ നടന്നത് കിലോമീറ്ററുകളാണ്. എന്നാൽ കുട്ടി ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വാഹനം വരാൻ റോഡ് സൗകര്യം ഇല്ലാത്തതാണ് ഇതിന് കാരണം. റോഡ് സൗകര്യം ഉണ്ടായിരുന്നുവെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
18മാസം മാത്രം പ്രായമുള്ള ധനുഷ്ക എന്ന പെൺകുട്ടിയാണ് മരിച്ചത്. പാമ്പു കടിയേറ്റതിനെ തുടർന്ന് ധനുഷ്കയുമായി അമ്മയും ബന്ധുക്കളും കിലോമീറ്ററുകൾ നടന്നാണ് വെല്ലൂർ ആശുപത്രിയിൽ എത്തിയത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് കുട്ടി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയശേഷം മാതാപിതാക്കൾക്ക് വിട്ടുനൽകി. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് റോഡ് മാർഗം ഇല്ലാതതിനാൽ ഇവരെ പാതിവഴിയിൽ ഇറക്കിവിട്ടു. തുടർന്ന് ആറ് കിലോമീറ്റർ നടന്നാണ് മൃതദേഹവുമായി മാതാപിതാക്കൾ വീട്ടിലെത്തിയത്.
ഈ സംഭവത്തെ അപലപിച്ച് തമിഴ്‌നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലെെ രംഗത്തെത്തിയിരുന്നു. ഒന്നര വയസുകാരിയുടെ മരണം വേദനാജനകമാണെന്നും സംസ്ഥാനസർക്കാരിനാണ് അതിന്റെ പൂർണ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |