SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.46 PM IST

മാസം 1000 കോടിയുടെ പ്രതിസന്ധി

pinarayi-and-v-muraleedha

തിരുവനന്തപുരം: വായ്പാപരിധി കേന്ദ്രം വെട്ടിക്കുറച്ചതോടെ ഓരോ മാസവും 1000 കോടി രൂപ കണ്ടെത്താനാവാത്തവിധം പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ.

വായ്പാ നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ല. പിന്നാലെ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അക്കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങൾ ഗൗരവത്തിലെടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ധനകാര്യമേഖലയിലെ ഉന്നതതലയോഗം വിളിച്ചു.ഏത് വിധേനയും പ്രതിസന്ധി മറികടക്കാനുള്ള വഴികണ്ടെത്താൻ നിർദ്ദേശിച്ചു. വരുമാനം കൂട്ടാനുള്ള സാധ്യതകളും സാമ്പത്തിക മാനേജ്മെന്റിലെ പോരായ്മകളും യോഗം ചർച്ച ചെയ്തു.

വായ്പാപരിധി സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥ തലത്തിൽ സമാഹരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കാര്യങ്ങൾ അപ്പപ്പോൾ മുഖ്യമന്ത്രിയെ അറിയിക്കുകയും വേണം.

ശമ്പളവും പെൻഷനും മറ്റ് ചെലവുകളും ഉൾപ്പെടെ ഒരു മാസം കടന്നുകിട്ടാൻ സർക്കാരിന് 14000 കോടിരൂപ വേണം. നികുതി,നികുതിയേതര വരുമാനമായ7100കോടിയും കേന്ദ്രനികുതിവിഹിതമായി 4000കോടിയും കിട്ടും. 1500കോടി പ്രതിമാസം വായ്പയെടുക്കാൻ അനുമതിയുണ്ട്. ശേഷിക്കുന്ന 1000കോടിരൂപയാണ് ഓരോ മാസവും കണ്ടെത്തേണ്ടത്.

ഇതിനു പുറമേയാണ് പതിനായിരത്തോളം സർക്കാർ ജീവനക്കാർ വിരമിക്കുന്നതുകാരണം വന്നുചേർന്ന സാമ്പത്തിക ബാദ്ധ്യത. ഇവർക്ക് കൊടുക്കാൻ 1500കോടിയോളം രൂപ വേണം.

ക്ഷേമ പെൻഷനുകൾ മൂന്നു മാസമായി കൊടുക്കുന്നില്ല. ഓണമാകുമ്പോഴേക്കും അത് ആറു മാസത്തെ കുടിശികയാവും. വായ്പയാണ് ആശ്വാസം.അതിലാണ് കേന്ദ്രം കുടുക്കിട്ടത്.

 കേന്ദ്രം വിശദാംശം തന്നില്ല, പുറത്തുവിട്ടത് കേന്ദ്രമന്ത്രി

വായ്പാനിയന്ത്രണം സംസ്ഥാന സർക്കാരിനെ അറിയിക്കുന്ന കേന്ദ്രം വിശദാംശങ്ങളും നൽകാറുണ്ട്. എന്നാൽ ഇക്കുറി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പത്രസമ്മേളനം നടത്തി വിവരങ്ങൾ പുറത്തുവിടുകയായിരുന്നു. അസാധാരണ സംഭവമെന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. വിഷയം സങ്കേതികമാണോ അതോ രാഷ്ട്രീയമുണ്ടോ എന്ന് തിരിച്ചറിയാൻ കൂടിയാണ് ഇന്നലെ മുഖ്യമന്ത്രി അടിയന്തര ഉന്നതതലയോഗം വിളിച്ചു ചേർത്തത്.

രാഷ്ട്രീയമാണ് ലക്ഷ്യമെങ്കിൽ ആ രീതിയിൽ നേരിടാമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഭരണഘടനാപരമായ അന്തസും കീഴ് വഴക്കങ്ങളും ലംഘിക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ നടപടിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലും പറഞ്ഞു.

വന്നത് രണ്ടു കത്തുകൾ

1. മാർച്ച് 27ന് ലഭിച്ച കത്തിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തരഉൽപാദനം 10.81ലക്ഷംകോടിയായി അംഗീകരിച്ചുവെന്നും അതിന്റെ മൂന്ന് ശതമാനമായ 32440കോടിരൂപ ഈ വർഷം വായ്പയെടുക്കാമെന്നും അറിയിച്ചു.

2. മേയ് 26ന് ലഭിച്ച കത്തിൽ 15390കോടിരൂപയാണ് ഈ വർഷം അനുവദിച്ചിരിക്കുന്നതെന്നും താൽക്കാലിക അനുമതി പ്രകാരം ഏപ്രിലിൽ എടുത്ത 2000കോടി ഇതിൽ നിന്ന് കുറവ് ചെയ്യുമെന്നും അറിയിച്ചു.

(ധനകാര്യവകുപ്പ് അഡി.ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ വെളിപ്പെടുത്തിയത്)

`സംസ്ഥാനത്തിന് അറിയിപ്പ് കിട്ടിയിട്ടില്ല.കേന്ദ്രവിദേശകാര്യ സഹമന്ത്രി വെളിപ്പെടുത്തിയ കണക്കുകളുടെ അടിസ്ഥാനമെന്തെന്ന് അന്വേഷണം നടത്തേണ്ടിയിരിക്കുന്നു.

-പിണറായി വിജയൻ,

മുഖ്യമന്ത്രി

`കഴിഞ്ഞ വർഷം വരെ വായ്പാപരിധി സംബന്ധിച്ച് വിശദാംശങ്ങൾ സഹിതം അറിയിപ്പ് ലഭിച്ചിരുന്നു. ഇത്തവണ ദുരൂഹമായ രീതിയിലുളള അറിയിപ്പ് കത്താണ് വന്നത്.

കെ.എൻ.ബാലഗോപാൽ,

ധനമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI AND V MURALEEDHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.