തിരുവനന്തപുരം: വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ധനസ്ഥിതിയിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ബഡ്ജറ്റിതര വായ്പ ലഭ്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങി. കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയ ബഡ്ജറ്റിതര സ്ഥാപനങ്ങളുടെ പേരിൽ കേരളത്തിനകത്തും പുറത്തുമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കുകയും തുടർന്ന് ഇതിനെ പൊതുവായ്പയുടെ പരിധിയിൽ നിന്ന് ഒഴിവാക്കാനുമാണ് ശ്രമം. ഇതിനായി കേന്ദ്രത്തെ സമീപിക്കും.
മാസം 14000 കോടി രൂപയാണ് വിവിധ ചെലവുകൾക്കായി സംസ്ഥാനത്തിനു വേണ്ടത്. സംസ്ഥാന വരുമാനവും കേന്ദ്രവിഹിതവും നിലവിലെ വായ്പാലഭ്യതയും ചേർത്താൽ ആയിരം കോടിയുടെ കമ്മിയുണ്ടാകും. ഇത് മറികടക്കാനാണ് ബഡ്ജറ്റിതര വായ്പയ്ക്കുള്ള (ഒാഫ് ബഡ്ജറ്റ്) ശ്രമം.
വായ്പാപരിധി വെട്ടിക്കുറച്ച നടപടി കേന്ദ്രം പുനഃപരിശോധിക്കാനുള്ള സാദ്ധ്യത കുറവായതിനാൽ ഇതിനുള്ള ശ്രമം നടത്താൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഓഫ് ബഡ്ജറ്റ് വായ്പയ്ക്കായി രാഷ്ട്രീയ സമ്മർദ്ദം, നയപരമായ നീക്കങ്ങൾ, നിയമ മാർഗ്ഗങ്ങൾ എന്നിവയും സ്വീകരിക്കും. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാൻ ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ ചുമതലപ്പെടുത്തി.
'ഒാഫ് ബഡ്ജറ്റ് ബോറോയിംഗ്' സംവിധാനം കേന്ദ്ര സർക്കാരിനുമുണ്ട്. അത് കേന്ദ്രത്തിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല കേന്ദ്രം മൊത്ത ഉത്പാദനത്തിന്റെ 6.5% വായ്പയും എടുക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ സംസ്ഥാനത്തിനും ഒാഫ് ബഡ്ജറ്റ് വായ്പയ്ക്ക് അനുമതി നേടിയെടുക്കാൻ കഴിയുമെന്നാണ് ലഭിച്ച നിയമോപദേശം. സംസ്ഥാനത്തിന് ഒരുനീതി, കേന്ദ്രത്തിന് വേറൊന്ന് എന്നത് നിയമപരമായി ചോദ്യം ചെയ്യാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ടുവർഷമായി സംസ്ഥാനം വായ്പകളുടെ തിരിച്ചടവ് മെച്ചപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതായി സി.എ.ജി.റിപ്പോർട്ടുമുണ്ട്. ഇതും അനുകൂലമാകുമെന്ന് വിലയിരുത്തുന്നു.
വിശദമായ കണക്ക്
നൽകാമെന്ന് കേന്ദ്രം
കേരളത്തിന്റെ വായ്പാ പരിധിയുമായി ബന്ധപ്പെട്ട വിശദ കണക്ക് നൽകാമെന്ന് കേന്ദ്ര ധനമന്ത്രാലയം ഇന്നലെ സംസ്ഥാനത്തെ അറിയിച്ചു. കണക്കിൽ വ്യക്തത തേടിയ ധന അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കാണ് അറിയിപ്പ് ലഭിച്ചത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ തുടർച്ചയായാണ് സംസ്ഥാനം വായ്പാ കണക്കിന്റെ വിശദാംശങ്ങൾ തേടി കേന്ദ്ര ധനമന്ത്രാലയത്തെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |