തിരുവനന്തപുരം: ലോക കേരള സഭ വരേണ്യ വർഗത്തിനുള്ള ഏർപ്പാടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ധൂർത്തും അഴിമതിയുമാണെന്നും പ്രവാസികൾക്ക് ഈ സഭ കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
'ഇത്രയും കാലത്തെ നമ്മുടെ അനുഭവത്തിൽ ലോക കേരള സഭ കൊണ്ട് പ്രവാസികൾക്ക് ഒരു പ്രയോജനവും ഇല്ല. ഇതിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണം. സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കണം.ഈ പണപ്പിരിവ് ആര് പറഞ്ഞിട്ടാണ്. മുഖ്യമന്ത്രിയറിയാതെ ഇങ്ങനെയൊരു സംഭവം നടക്കില്ല. ബക്കറ്റ് പിരിവിന്റെ പുതിയൊരു ഫോമാണ് സ്‌പോൺസർഷിപ്പ്. ഇത് കേരളത്തിന് അപമാനമാണ്. ഇതിൽ നിന്ന് പിന്മാറണം. സ്പീക്കർ സ്ഥാനത്തിരുന്ന് ഒരുപാട് ധൂർത്ത് നടത്തിയ ആളാണ് ശ്രീരാമകൃഷ്ണൻ. നോർക്ക കൂടി കിട്ടിയപ്പോൾ അദ്ദേഹം സ്‌പോൺസർഷിപ്പിന്റെ പേരിലുള്ള പിരിവ് കൂടി തുടങ്ങിയിരിക്കുകയാണ്. ഇതൊക്കെ വളരെ തെറ്റായ നടപടിയാണ്. കേരളത്തിലെ ജനങ്ങൾ ഇതിൽ പ്രതിഷേധിക്കും.'- ചെന്നിത്തല മാദ്ധ്യമങ്ങളോട് ചോദിച്ചു.
അതേസമയം, ലോക കേരള സഭയിലെ പണപ്പിരിവിനെ സി പി എം നേതാവ് എ കെ ബാലൻ ന്യായീകരിച്ചു. പണപ്പിരിവിൽ തെറ്റില്ലെന്നും ലണ്ടൻ സമ്മേളനത്തിലും സ്‌പോൺസർഷിപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ കുടുംബ സംഗമമാണിത്. പ്രവാസി മലയാളികൾ മനസറിഞ്ഞ് സഹകരിക്കുന്നതിൽ എന്തിനാണ് അസൂയയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |