സ്വന്തം പേരിലൊരു തവള. മല്ലൻ കാണി എന്ന
അമ്പത്തിരണ്ടുകാരന്റെ കഥ കേൾക്കാം
മിക്രിസാലസ് മല്ലനി,മല്ലൻസ് ഡാൻസിംഗ് ഫ്രോഗ് (Micrixalus mallani Mallans Dancing Frog 2014) ഇതൊരു തവളയുടെ പേരാണ്.വിഖ്യാത തവള ഗവേഷകനും ശാസ്ത്രജ്ഞനുമായ ഡോ.സത്യഭാമദാസ് ബിജു കണ്ടെത്തിയ ഈ തവളയെക്കുറിച്ച് ശാസ്ത്രലോകം അറിഞ്ഞത് പ്രശസ്തമായ സിലോൺ ജേർണൽ ഓഫ് സയൻസ് ,ബയോളജിക്കൽ സയൻസസ് എന്ന അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണത്തിലൂടെയാണ്.ഈ സ്പീഷീസിന് മല്ലൻ എന്ന പേരുവരാൻ കാരണമെന്താണ്? ഡോ.ബിജു ഇങ്ങനെ പറഞ്ഞു." മല്ലൻകാണി എന്ന വ്യക്തിക്കുള്ള ആദരവായിട്ടാണ് ഈ പേരിട്ടത്.1998 മുതൽ എന്റെ ഗവേഷണ പ്രവർത്തനങ്ങൾക്ക് മല്ലൻ നൽകിവരുന്ന അകമഴിഞ്ഞ പിന്തുണയ്ക്കുള്ള ഒരു സ്മരണ.
'ഹാർവാഡിലെ പ്രശസ്തമായ റാഡ്ക്ളിഫ് ഫെല്ലോയെ കാടുകളിൽ അനുഗമിക്കുന്ന ഈ മല്ലൻ കാണി ശരിക്കും ആരാണ്? " 'ഞാൻ ബി.മല്ലൻ,ചാത്താങ്കോട്.ഇപ്പോൾ വിതുര ജഴ്സി ഫാമിലെ ജീവനക്കാരനാണ്.ബിജു സാർ പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ പ്രവർത്തിക്കുമ്പോഴുള്ള പരിചയമാണ്.സാറിനൊപ്പം ആദ്യം വിവിധയിനം പ്ളാന്റുകൾ അന്വേഷിച്ച് കാടുകയറി.പിന്നീട് സാറിന്റെ ഗവേഷണം തവളകളിലേക്ക് തിരിഞ്ഞപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടപ്പോഴൊക്കെ വിവിധ കാടുകളിൽ അനുഗമിച്ചു. തിരുവനന്തപുരം വിതുരയ്ക്കുസമീപം ചാത്താങ്കോടുള്ള വീട്ടിൽ ഭാര്യ മാതവിക്കൊപ്പമിരുന്ന് മല്ലൻ വിശദീകരിച്ചു.
മല്ലൻ കാണിയെ എല്ലാവരും അറിയണമെന്നില്ല. എന്നാൽ മല്ലൻ കാണിക്ക് കാടറിയാം. കാടിന് മല്ലനേയുമറിയാം. തിരുവനന്തപുരം വിതുരയിൽ ചാത്തങ്കോട് എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന മല്ലന് കാടാണ് എല്ലാം. കാടെന്നാൽ ഒരു സ്കൂൾ തന്നെയാണ്. കാട്ടിലെ ചെടികളും ജീവികളെയുമെല്ലാം ഞൊടിയിടയിൽ തിരിച്ചറിയാൻ മല്ലന് കഴിയും.
ബിജുവുമായുള്ള പരിചയം
ഒരുപാട് വർഷത്തെ പരിചയമാണ്. അതിന് കൃത്യമായ കണക്കില്ല. എങ്കിലും പത്ത്, ഇരുപത് വർഷത്തോളമായി ആ പരിചയം. അദ്ദേഹം ബൊട്ടാണിക്കൽ ഗാർഡനിൽ ഉള്ളപ്പോൾ പ്ളാന്റിനായി വരുമായിരുന്നു.അങ്ങനെ പരിചയപ്പെട്ടു. അന്ന് എനിക്ക് ഫാമിൽ ജോലിയില്ല. ബിജു സർ പ്ളാന്റുകൾ തിരക്കി വരുമ്പോൾ ഞാനും കൂടെപ്പോകും. ഏത് പ്ളാന്റാണെന്ന് എനിക്കു വേഗം തിരിച്ചറിയാം. ആ യാത്ര തുടർന്നു.അങ്ങനെ ഞങ്ങൾ എത്രയോ കാടുകൾ കയറിയിറങ്ങി.
ഒരു കാണിക്കാരൻ എന്ന നിലയിൽ എന്തെല്ലാം പ്ളാന്റുണ്ട്, എവിടെയെല്ലാം എന്നെല്ലാം കൃത്യമായി അറിയാം. പാരമ്പര്യമായി ലഭിച്ച അറിവാണ്.അച്ഛൻ ഭഗവാൻ കാണിക്ക് കാട് ഉള്ളംകൈയ്യിലെന്നപോലെ അറിയാമായിരുന്നു. അങ്ങനെ ഞാനും ഓരോ കാര്യം മനസിലാക്കി.ഉദാഹരണത്തിനു എല്ലാവർക്കും ഒരു ഊളൻ തവര എന്ന ചെടി എന്തെന്ന് മനസിലാകണമെന്നില്ല. ബിജു സാർ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് പിന്നീട് തവളയുടെ പിറകിലേക്ക് പോയി. അദ്ദേഹം തവളയെ അന്വേഷിച്ച് പോകുമ്പോൾ കൂടെ പോകുമായിരുന്നു. ഒരിക്കൽ പാമ്പ് കടിയും കിട്ടി. മൂന്നാർ രാജമലയ്ക്കടുത്ത് വെച്ചാണ് പാമ്പ് കടിയേറ്രത്. അണലിയായിരുന്നു. നമ്മൾ തവളയെ പിടിക്കാൻ ഇരുന്നപ്പോൾ അണലിയും തവളയെ പിടിക്കാൻ ഇരിക്കുകയായിരുന്നു.തവളയുടെ കോളിംഗ് കേട്ട ഞാൻ ലൈറ്റടിച്ചപ്പോൾ അണലി കൊത്തി. മൂന്നാർ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി. എനിക്കതിൽ പേടിയില്ലായിരുന്നു. മൂന്ന് നാല് തവണ പാമ്പ് കടി ഏറ്റിട്ടുണ്ട്.ബിജു സാറൊക്കെ കൂടെ ഉണ്ടായിരുന്നു. ബിജു സാറിന്റെ കൂടെ പോയാൽ തവളയെ കിട്ടാതെ ഒരിക്കലും തിരിച്ച് പോരാറില്ല. ബന്ദിപ്പൂർ, മുതുമല, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ബിജു സാറിന്റെ കൂടെ പോയിട്ടുണ്ട്. ഞങ്ങൾ നാലഞ്ച് പേരായിരിക്കും ഒരു സംഘത്തിൽ അധികം ആളുകളെ കൂട്ടാറില്ല.
തവളയുടെ വിളി
എല്ലാത്തരം തവളകളെയും തിരിച്ചറിയുന്നത് തവളകളുടെ കോളിംഗിലൂടെയാണ്. തവളകൾക്ക് ഒരു ശബ്ദമുണ്ട്. അതിലൂടെ തവള ഏതാണെന്ന് മനസിലാക്കും. ബിജു സാറിന്റെ കണ്ടു പിടുത്തങ്ങളിൽ പലതിലും ഒപ്പം പോകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. അഗസ്ത്യ മലയിൽ ഒരു പ്ളാന്റുണ്ട്. ലേഡീസ് സ്ളിപ്പർ. ഡൂറി എന്നാണ് പേര്. അത് സായിപ്പ് കണ്ടെത്തിയതാണ്. ആ പ്ലാന്റിൽ പ്രാണി വീണാൽ അത് അടയും. അതാണ് അതിന്റെ പ്രത്യേകത. ആ പ്ലാന്റ് അടയുന്നതോടെ അതിൽ ഒരു നൂല് പോലെ ഒന്ന് രൂപപ്പെടും. പ്രാണികളെ ആകർഷിക്കാനുള്ള കഴിവ് അതിനുണ്ട്. ആ പ്ളാന്റ് അഗസ്ത്യ മലയിലുണ്ട്. ലോകത്ത് എവിടെയുമില്ലാത്തതാണത്.തന്റെ അനുഭവച്ചെപ്പ് മല്ലൻ തുറന്നു. വളരെ ഔഷധ ഗുണങ്ങളുള്ള ചെടികളൊക്കെ കല്ലാറിലുണ്ട്. ഓരോ ചെടികൾക്കും ഓരോ ഔഷധ മൂല്യമുണ്ട്. പ്ലാന്റുകളെല്ലാം കാട്ടിലുണ്ടെങ്കിലും അത് തിരിച്ചറിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പരമ്പരാഗതമായി അറിയാവുന്നവർ വരും തലമുറയ്ക്കത് പകർന്ന് കൊടുക്കാത്തത് ഒരു കാരണമാണ്.
ബിജുവിനൊപ്പമുള്ള സാഹസിക യാത്ര
ഒരുപാട് സാഹസിക യാത്രകൾ ചെയ്തിട്ടുണ്ട്. ഗവൺമെന്റ് ജോലി കിട്ടിയതിന് ശേഷം മാത്രമാണ് ബിജു സാറിനൊപ്പം പോകാതിരുന്നിട്ടുള്ളത്. ഒരിക്കൽ ബിജു സാറിനൊപ്പം മൂന്നാർ കാന്തല്ലൂർ ഭാഗത്ത് തവളയെ അന്വേഷിച്ച് പോയിരുന്നു. അന്ന് തവളയുടെ ശബ്ദം റെക്കാഡിംഗ് ചെയ്യുന്ന സമയം വേറൊരു ശബ്ദം കേട്ടു. അത് പടയപ്പ എന്ന ആനയായിരുന്നു. വെറും മൂന്ന് മീറ്രർ അകലം മാത്രമായിരുന്നു ഞങ്ങൾക്കിടയിൽ. കാട്ടിൽ ആനയെ കണ്ട് വളർന്നതിനാൽ ഭയം തോന്നിയില്ല. സംഘത്തിലെ മറ്റുള്ളവർ പേടിച്ച് പോയി. 52 വയസായ മല്ലന് തനിക്ക് അറിയാവുന്ന കാര്യം മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ യാതൊരു മടിയുമില്ല. സ്വന്തം പേരിൽ ഒരു തവള , അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നതിൽ ഏറെ സന്തോഷവാനാണിന്ന് മല്ലൻ.
ബിജുവിന്റെ നേട്ടം
കഴിവു കൊണ്ട് നേടിയ നേട്ടമായിരുന്നു ബിജുവിന്റേതെന്ന് മല്ലൻ പറയുന്നു. അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹം ഉപയോഗിച്ചു. എഴുതാനും വരക്കാനായാലും എന്തും അദ്ദേഹം സ്വയം ചെയ്തു. അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ് ഇത്രയും ലോകത്ത് അദ്ദേഹത്തിന് പോകാൻ കഴിഞ്ഞതും തവളയെ കണ്ടെത്താൻ കഴിഞ്ഞതെന്നും മല്ലൻ പറയുന്നു.
നാട്ടിൽ കെമിക്കൽ ഉപയോഗം മൂലം തവളകൾ കുറയുന്നുണ്ടെന്നും മല്ലൻ ഉത്ക്കണ്ഠപ്പെടുന്നു. മല്ലനൊപ്പം ഭാര്യ മാതവിക്കും ഫാമിൽ ജോലിയുണ്ട്.മല്ലനും മാതവിക്കും രണ്ട് പെൺമക്കളാണ്.മൂത്തമകൾ ഗായത്രി ഭാർത്താവ് രമേശ്.ഇളയയാളിന്റെ പേര് ഗൗതമി.ഡൽഹി സർവകലാശാലയിലെ പ്രൊഫസറായിരിക്കെ മല്ലനേയും ഭാര്യയേയും ബിജു ഡൽഹിയിലെ വീട്ടിലും ലാബിലുമൊക്കെ കൊണ്ടുപോയിട്ടുണ്ട്.
ഹാർവാഡിൽ നിന്ന്
കല്യാണം കൂടാൻ എത്തും
മല്ലൻ കാണിയുടെ ഇളയമകൾ ഗൗതമിയുടെ വിവാഹമാണ് ജൂൺ 12 ന്.വിതുര കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് വിവാഹം.മല്ലന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഡോ.ബിജുവിനൊപ്പം ഹാർവാഡിലെ ശാസ്ത്രജ്ഞനായ ജെയിംസടക്കമുള്ള ഒരു സംഘം എത്തിച്ചേരും.തലേ ദിവസം തന്നെ മല്ലനൊപ്പം ക്യാമ്പ് ചെയ്ത് വിവാഹത്തിൽ പങ്കുകൊള്ളാനാണ് ആലോചിക്കുന്നതെന്ന് ഡോ.ബിജു പറഞ്ഞു.
( മനോജ് വിജയരാജ്,ഗോപിക നാഷ് എന്നിവരുടെ സഹായത്തോടെ തയ്യാറാക്കിയത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |