കൊച്ചി: കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ മാലയിട്ട് സ്വീകരിച്ച സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരിയായ യുവതി. പൂമാലയിട്ട് സ്വീകരിക്കാൻ എന്ത് മഹത് പ്രവൃത്തിയാണ് സവാദ് ചെയ്തതെന്ന് യുവതി ചോദിച്ചു. പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ് ലഭിച്ചതെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'വീഡിയോ കണ്ടിട്ട് ചിരിനിർത്താൻ പറ്റണുണ്ടായിരുന്നില്ല. പൂമാലയിട്ട് സ്വീകരിക്കാൻ എന്ത് മഹത് പ്രവൃത്തിയാണ് പുള്ളിക്കാരൻ ചെയ്തതെന്ന് എനിക്ക് മനസിലാകുന്നില്ല. കെ എസ് ആർ ടി സി ബസിൽ അപ്പുറത്തിരുന്ന് സിബ് തുറന്നതാണോ പുള്ളി ചെയ്ത മഹത് പ്രവർത്തി. മാലയിടാനുള്ളത്ര അയാൾ എന്താ ചെയ്തത്. അവന്മാർക്ക് തോന്നിയതൊക്കെ ചെയ്യണം, ഒരു പെണ്ണും പ്രതികരിക്കരുതെന്നതാണ് മെൻസ് അസോസിയേഷന് വേണ്ടത്. പെണ്ണ് പ്രതികരിച്ചാൽ അവളെ അടിച്ചുതാഴ്ത്തി ഇല്ലാതാക്കി, അവന്മാരെ പൂമാലയിടുന്നു. വീട്ടിൽ അമ്മയും പെങ്ങന്മാരും ഭാര്യയും ഉള്ള, കുറച്ചെങ്കിലും നാണവും മാനവുമുള്ള ആരെങ്കിലും അയാളെ പോയി പൂമാലയിട്ട് സ്വീകരിക്കുമോ.
സോഷ്യൽ മീഡിയയിൽ ഹണിട്രാപ്പായി ഞാൻ. എന്റെ അപ്പുറത്തിരുന്ന പെൺകൊച്ചിന് വരാൻ പറ്റില്ല. ഞാൻ ആ പെൺകൊച്ചിനോട് കെഞ്ചി പറഞ്ഞു ഒരു സെൽഫിയെങ്കിലും എടുത്തിടെന്ന്. നീ എന്താ ഇങ്ങനെ ചെയ്യുന്നത്, വന്നാൽ ആളുകൾ എന്ത് പറയുമെന്നാണ് അവളുടെ ചോദ്യം. കേസിൽ ജയിച്ചിറങ്ങിയിട്ടാണ് പൂമാലയിട്ടതെങ്കിൽ ഓക്കെ, ഇന്നലെ കാണിച്ചത് വെറും പൊട്ടത്തരം.'- യുവതി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് സവാദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ആലുവ സബ്‌ജയിൽ പടിക്കൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകർ ഇയാൾക്ക് സ്വീകരണം നൽകി. മാലയിട്ടാണ് പ്രവർത്തകർ സവാദിനെ സ്വീകരിച്ചത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ യുവതി സവാദിനെതിരെ കള്ളപ്പരാതി നൽകിയതാണെന്ന് ആരോപിച്ച് അസോസിയേഷൻ നേരത്തെ ഡി ജി പിക്ക് പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |