ലാഹോർ: മേയ് 9ന് പാകിസ്ഥാനിൽ അരങ്ങേറിയ കലാപത്തിൽ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ പങ്ക് തെളിഞ്ഞാൽ അദ്ദേഹത്തെ സൈനിക കോടതിയിൽ വിചാരണയ്ക്ക് വിധേയമാക്കിയേക്കുമെന്ന് സൂചന.
പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. അഴിമതിക്കേസിൽ ഇമ്രാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അനുകൂലികൾ രാജ്യവ്യാപകമായി കലാപങ്ങൾ അഴിച്ചുവിട്ടത്. പത്തോളം പേർ കൊല്ലപ്പെട്ടു. സൈനിക കേന്ദ്രങ്ങളടക്കം പൊതു, സ്വകാര്യ സ്വത്തുക്കൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. നിലവിൽ കലാപവുമായി ബന്ധപ്പെട്ട കേസുകളൊന്നും ഇമ്രാന് മേൽ എടുത്തിട്ടില്ലെന്ന് ആസിഫ് വ്യക്തമാക്കി.
ഇമ്രാനെ സൈനിക കോടതിയിൽ വിചാരണ ചെയ്യണമെന്ന് പാക് ആഭ്യന്തര മന്ത്രി റാണാ സനാവുള്ള അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇമ്രാന്റെ ട്വീറ്റുകളും സന്ദേശങ്ങളും കലാപത്തിൽ അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണെന്നും സനാവുള്ള ആരോപിച്ചിരുന്നു. അതേ സമയം, സൈന്യവും ഇന്റലിജൻസ് ഏജൻസിയായ ഐ.എസ്.ഐയും ചേർന്ന് തന്നെയും പാർട്ടിയേയും തകർക്കാൻ ശ്രമിക്കുകയാണെന്നും താൻ എപ്പോൾ വേണമെങ്കിലും ജയിലിലടയ്ക്കപ്പെട്ടേക്കാമെന്നും ഇമ്രാൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |