തിരുവനന്തപുരം:വയനാട് എം.പിയായിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അനുവദിച്ച പേഴ്സണൽ അസിസ്റ്റന്റിനെയും ഡ്രൈവറെയും സംസ്ഥാന സർക്കാർ പിൻവലിച്ചു.എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിലാണിത്.
. പേഴ്സണൽ അസിസ്റ്റന്റ് കെ.ആർ. രതീഷ് കുമാർ, ഡ്രൈവർ സി. മുഹമ്മദ് റാഫി എന്നിവരെ ഉടൻ പ്രാബല്യത്തിൽ വിടുതൽ ചെയ്ത് പൊതുഭരണ സർവീസസ് വകുപ്പ് ഉത്തരവിറക്കി. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് , സംസ്ഥാന സർക്കാരിന്റെ നടപടി.. വയനാട് സുൽത്താൻബത്തേരി റീസർവ്വേ സൂപ്രണ്ടിന്റെ ഓഫീസിൽ സീനിയർ ക്ലാർക്കാണ് രതീഷ് കുമാർ. വയനാട് വെള്ളമുണ്ട പുളിഞ്ചൽ സ്വദേശിയാണ് മുഹമ്മദ് റാഫി. ഇരുവരും ആഭ്യന്തര വകുപ്പിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ രേഖ ഉടൻ തിരിച്ചേല്പിക്കാനും, രതീഷ് കുമാറിനോട് മാതൃവകുപ്പിൽ റിപ്പോർട്ട് ചെയ്യാനും ഉത്തരവിൽ നിർദ്ദേശിച്ചു.
2019ൽ കർണാടകയിൽ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിലാണ് രാഹുൽഗാന്ധിയെ ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതും ,തുടർന്ന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതും . വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സൂറത്ത് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. രാഹുൽ പിന്നീട് എം.പി വസതി ഒഴിഞ്ഞു..സൂറത്ത് സി.ജെ.എം കോടതിയുടെ വിധി വന്നതിന് പിന്നാലെ രാഹുലിനെ അയോഗ്യനാക്കാൻ ലോക്‌സഭാ സെക്രട്ടേറിയറ്റ് കാട്ടിയ തിടുക്കം ഏറെ ചർച്ചയായതാണ്. രാഹുലിനെതിരായ നീക്കത്തെ അന്ന് സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ അപലപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |