തിരുവനന്തപുരം: ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി വ്യാജ രേഖ ചമച്ച സംഭവത്തിൽ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്തിൽ വിശദീകരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. 'എന്നാലും എന്റെ വിദ്യേ' എന്ന് എഴുതിയിരിക്കുന്ന ഒരു ചിത്രമായിരുന്നു ശ്രീമതി ടീച്ചർ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 'വിദ്യേ നീ കുടുക്കിൽപ്പെട്ടല്ലോ' എന്നാണുദേശിച്ചതെന്ന് പി കെ ശ്രീമതി വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിനോടാണ് പി കെ ശ്രീമതി ഇക്കാര്യം വിശദീകരിച്ചത്.
'വ്യാജ രേഖ ആരുണ്ടാക്കിയാലും തെറ്റാണ്. മഹിളാ അസോസിയേഷൻ സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച കുട്ടിയാണ് വിദ്യ. ആ കുട്ടി ഇങ്ങനെ ചെയ്തുവെന്ന് കേട്ടപ്പോഴുണ്ടായ പ്രതികരണമാണത്. എന്നാലും എന്റെ വിദ്യേ എന്നത് മനസിൽ നിന്നുള്ള പ്രതികരണമാണ്' - പി കെ ശ്രീമതി പറഞ്ഞു. പ്രതികരണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അവർ വ്യക്തമാക്കി.
അതേസമയം, വിദ്യയ്‌ക്കെതിരായ കേസിൽ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്. ഏഴുവർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |