വനിതാ സിംഗിൾസിൽ ഇന്ന് ഇഗ - മുച്ചോവ ഫൈനൽ
പാരീസ് : 23-ാം ഗ്രാൻസ്ളാം കിരീടം സ്വന്തമാക്കാൻ ലക്ഷ്യമിട്ട് ഫ്രഞ്ച് ഓപ്പണിനെത്തിയ മുൻ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിന് മുന്നിൽ ഇനി ഒരു കടമ്പ മാത്രം. ഇന്നലെ നടന്ന സെമിഫൈനലിൽ നിലവിലെ ഒന്നാം നമ്പർ സ്പാനിഷ് താരം കാർലോസ് അൽക്കാരസിനെ തോൽപ്പിച്ചാണ് നൊവാക്ക് തന്റെ ഏഴാം ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തിയത്. സ്കോർ : 6-3 5-7 6-1 6-1. രണ്ടാം സെറ്റിന് ശേഷം അൽക്കാരസിന് പരിക്കേറ്റത് നൊവാക്കിന് മത്സരംഎളുപ്പമാക്കി.
വനിതാ സിംഗിൾസിന്റെ ഫൈനലിൽ നിലവിലെ ചാമ്പ്യൻ പോളണ്ടിന്റെ ഇഗ ഷ്വാംടെക്കും ചെക്ക് റിപ്പബ്ളിക്കിന്റെ കരോളിന മുച്ചോവയും ഏറ്റുമുട്ടും. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6.30നാണ് ഫൈനലിന് തുടക്കമാകുന്നത്.
ബ്രസീലിന്റെ ബിയാട്രീസ് ഹദ്ദാദ് മായിയയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഇഗ തന്റെ മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിനായി ഫൈനൽ കളിക്കാൻ ടിക്കറ്റെടുത്തത്. സ്കോർ 6-2, 7-6 . രണ്ടാം സെറ്റിന്റെ ടൈബ്രേക്കറിൽ 9-7 എന്ന നിലയിലാണ് ഇഗ വിജയം കണ്ടത്. 2007ൽ ജസ്റ്റിൻ ഹെനിന് ശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിറുത്തുന്ന താരമാകാനാണ് ഇഗ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം കോക്കോ ഗൗഫിനെയാണ് ഇഗ ഫൈനലിൽ തോൽപ്പിച്ചിരുന്നത്. 2020ലാണ് ആദ്യമായി ഇഗ ഫ്രഞ്ച് ഓപ്പൺ നേടിയരുന്നത്. മോണിക്ക സെലസിന് ശേഷം മൂന്ന് ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഇഗയാണ്.
സെമിഫൈനലിൽ രണ്ടാം സീഡ് അര്യാന സബലേങ്കയെ അട്ടിമറിച്ചാണ് 43-ാം റാങ്ക്കാരിയായ മുച്ചോവ കന്നി ഗ്രാൻസ്ളാം ഫൈനലിനെത്തിയത്. മൂന്ന് മണിക്കൂർ 13 മിനിട്ട് നീണ്ട മൂന്നുസെറ്റ് പോരാട്ടത്തിൽ 7-6,6-7,7-5 എന്ന സ്കോറിനായിരുന്നു മുച്ചോവയുടെ ജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |