ഇംഫാൽ: വംശീയ കലാപം ഒടുങ്ങാത്ത മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാനായി പ്രത്യേക സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. മണിപ്പൂർ ഗവർണർ അനുസൂയ യുകെ മേൽനോട്ടം വഹിക്കുന്ന സമിതിയിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ എന്നിവർ അംഗങ്ങളാണ്.
സർക്കാർ മുൻ ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വിചക്ഷണർ, സാഹിത്യകാരന്മാർ, കലാരംഗത്തുളളവർ, സാമൂഹിക പ്രവർത്തകർ, വിവിധ വംശീയ വിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവരും സമിതിയുടെ ഭാഗമാണ്. വിവിധ വംശീയ വിഭാഗങ്ങൾക്കിടയിൽ സാമൂഹിക ഐക്യം, പരസ്പര ധാരണ, സുഗമമായ ആശയവിനിമയം എന്നിവ ശക്തിപ്പെടുത്തുകയാണ് സമിതിയുടെ ചുമതല. കഴിഞ്ഞ മാസം മണിപ്പൂർ സന്ദർശന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സമാധാന സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സൈന്യത്തിന്റെ ആയുധവേട്ട
സംഘാർഷാവസ്ഥ തുടരുന്നതിനിടെ മണിപ്പൂരിലെ നാലു ജില്ലകളിൽ സൈന്യത്തിന്റെ ആയുധവേട്ട. ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്ന് ബോംബുകളും തോക്കുകളുൾപ്പെടെയുള്ള ആയുധശേഖരം കണ്ടെടുത്തു.
അതേസമയം, ഇംഫാൽ വെസ്റ്റിലെ കോകൻ ഗ്രാമത്തിലുണ്ടായ വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. കുക്കി വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. കരസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 3 നാണ് മണിപ്പൂരിൽ കലാപം തുടങ്ങിയത്. ഇതുവരെയുള്ള കണക്കനുസരിച്ച് കലാപതദ്തിൽ നൂറോളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 35000ത്തോളം ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
ഇന്റർനെറ്റ് നിരോധനം നീട്ടി
സംസ്ഥാനത്ത് തുടരുന്ന ഇന്റർനെറ്റ് നിരോധനം ഈമാസം 15 വരെ നീട്ടി. മെയ് മൂന്നിന് കലാപമുണ്ടായത് മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 31ന് ഇന്റർനെറ്റ് നിരോധനം നീട്ടിവച്ചിരുന്നു. വ്യാജവാർത്തകൾ തടയാനാണ് നടപടിയെന്ന് അധികൃതർ വിശദീകരണം നൽകിയിരുന്നു.
മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച
മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിംഗിനെ കണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിൽ സംസ്ഥാനത്തെ നിലവിലെ സ്ഥിതി വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |