
ആലപ്പുഴ : സൈനികനെ അടിച്ചുകൊലപ്പടുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതിയെ 28വർഷത്തിന് ശേഷം മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കണ്ണമംഗലം പേള ചേന്നത്തു വീട്ടിൽ ജയപ്രകാശിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ചെട്ടികുളങ്ങര പേള മാടശ്ശേരിച്ചിറയിൽ വീട്ടിൽ ശ്രീകുമാറാണ് (ചിങ്കു-51) കഴിഞ്ഞ ദിവസം കോഴിക്കോട്ട് നിന്ന് അറസ്റ്റിലായത്.
കോഴിക്കോട് ചെറുവണ്ണൂർ കൊല്ലേരിതാഴം ഭാഗത്ത് വീരാറ്റി തറയിൽ (ശ്രീശൈലം ) ചിങ്കു എന്നപേരിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. 1995 ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം. മിലിട്ടറി ഉദ്യോഗസ്ഥനായ ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് ശ്രീകുമാറും പ്രമോദ്, ജയചന്ദ്രൻ എന്നിവരും നേരത്തെയുണ്ടായിരുന്ന തർക്കവിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ സംഘട്ടനമുണ്ടാവുകയും ഗുരുതര പരിക്കേറ്റ ജയപ്രകാശ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.
ജയപ്രകാശ് മരിച്ചതറിഞ്ഞതോടെ ശ്രീകുമാർ ഒളിവിൽപ്പോയി. മറ്റു പ്രതികളായ പ്രദീപും ജയചന്ദ്രനും കോടതിയിൽ ഹാജരായി. ശ്രീകുമാറിനെ മാവേലിക്കര അഡിഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ഒന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വിചാരണയ്ക്കു ശേഷം മറ്റ് രണ്ട് പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ നിയോഗിച്ച പ്രത്യേക അന്വേഷണസംഘാംഗങ്ങളായ ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനുകുമാർ, മാവേലിക്കര സി.ഐ സി.ശ്രീജിത്ത്, എ.എസ്.ഐ പി.കെ.റിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്‌കർ, സി.പി.ഒ എസ്.സിയാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
താമസിച്ചു വന്നത് കുടുംബവുമായി
കോഴിക്കോട്ട് ഹോട്ടലുകളും കല്പണി കരാറുകാരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീകുമാർ കുടുങ്ങിയത്. ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്ന ഇയാൾ വിവാഹം കഴിച്ച് ചെറുവണ്ണൂരിൽ കുടുംബത്തോടെ കഴിയുകയായിരുന്നു. കൊലപാതക ശേഷം മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും പോയ ശ്രീകുമാർ ഏഴ് വർഷത്തോളം ഇവിടങ്ങളിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു. ഇവിടെ വച്ച് പരിചയപ്പെട്ട ഒരാൾക്കൊപ്പമാണ് കോഴിക്കോട്ട് ഹോട്ടൽ ജീവനക്കാരനായി എത്തിയത്. ഇടയ്ക്ക് കൽപ്പണിക്കും പോയിരുന്നു. മംഗലാപുരം, മൈസൂർ, ബംഗളൂരു എന്നിവിടങ്ങളിൽ ശ്രീകുമാർ താമസിച്ചിരുന്നതായി ലഭിച്ച വിവരമാണ് അന്വേഷണത്തിൽ നിർണായകമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |