തിരുവനന്തപുരം: ദുർമന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച കരടു നിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷൻ രൂപം നൽകി. ശാസ്‌ത്രീയ അടിത്തറയില്ലാതെ ഇത്തരം ദുരാചാരങ്ങൾ പ്രചരിപ്പിച്ച് സാധരണക്കാരെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് ഏഴുവർഷം തടവും 50000 രൂപ പിഴയുമാണ്. അതേസമയം, ശരീരത്തിന് ആപത്തുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നിയമം പ്രാവർത്തികമാകുന്നതോടു കൂടി കുറ്റകരമാകുന്നവ ഇവയാണ്-
1. പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ ശാരീരികോപദ്രവം ഏൽപ്പിക്കുന്നതിനായി മർദിക്കൽ, കെട്ടിയിടൽ, മുടിപറിച്ചെടുക്കൽ, പൊള്ളിക്കൽ, ലൈംഗികപ്രവൃത്തികൾക്ക് നിർബന്ധിക്കൽ, മൂത്രം കുടിപ്പിക്കൽ തുടങ്ങിയവ.
2. ദുർമന്ത്രവാദം, കൂടോത്രം, നഗ്നരായി നടത്തിക്കൽ തുടങ്ങിയവ, അമാനുഷിക ശക്തിയുടെ പേരിൽ ഒരാളുടെ ദൈനംദിന പ്രവൃത്തികൾക്ക് തടസം നിൽക്കൽ, നിധിയന്വേഷണത്തിന്റെ പേരിലുള്ള ഉപദ്രവം.
3. മൃഗത്തെയോ പക്ഷിയെയോ ഉപദ്രവിക്കുയോ കൊല്ലുയോ ചെയ്യുന്നതിനായി നിർബന്ധിക്കൽ.
4. ചികിത്സ തേടുന്നതിൽനിന്ന് തടയുകയും പകരം മന്ത്രതന്ത്രങ്ങൾ, പ്രാർഥന തുടങ്ങിയ ചികിത്സകൾ നൽകുക.
5. കവിളിൽ കമ്പിയോ, അമ്പോ തറയ്ക്കുക.
6. സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ഒറ്റപ്പെടുത്തൽ, ഗ്രാമത്തിൽ പ്രവേശിക്കുന്നത് തടയുക, ആർത്തവപ്രസവാനന്തരം മാറ്റിപ്പാർപ്പിക്കൽ, ആരാധനയുടെ പേരിൽ നഗ്നരായി നടത്തിക്കൽ.
7. കുട്ടിച്ചാത്തന്റെ പേരിൽ വീടിനുകല്ലെറിയുക, ഭക്ഷണമോ വെള്ളമോ മലിനപ്പെടുത്തുക
8. അമാനുഷിക ശക്തിയുടെ പേരിൽ ചികിത്സതേടുന്നത്, മരണം, ശാരീരിവേദന എന്നിവയുടെ പേരിൽ ഭീഷണിപ്പെടുത്തൽ, സാമ്പത്തിക നഷ്ടമുണ്ടാക്കൽ.
നിയമം ബാധകമല്ലാത്തത്-
1. മത, ആത്മീയസ്ഥലങ്ങളിൽ നടക്കുന്ന ആരാധനാരീതികൾ.
2. ഉത്സവങ്ങൾ, പ്രാർഥനങ്ങൾ, ഘോഷയാത്രകൾ തുടങ്ങിയ മതാചാരങ്ങൾ.
3. വീട്, ക്ഷേത്രം, ക്രിസ്ത്യൻ, മുസ്ലിം ദേവാലയങ്ങൾ, മറ്റു മതപരമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ശരീരത്തിന് ആപത്ത് ഉണ്ടാക്കാത്ത മതാചാരങ്ങൾ.
4. പുരാതന സന്ന്യാസിമാരുടെയും പുണ്യാളന്മാരുടെയും പാരമ്പര്യഅറിവുകൾ, കല, ആചാരങ്ങൾ തുടങ്ങിയവ പ്രചരിപ്പിക്കൽ.
5. മരിച്ചുപോയ സന്ന്യാസിമാരുടെയും വിശുദ്ധന്മാരുടെയും അദ്ഭുതങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും അവയുടെ പ്രചാരണവും. മതപ്രഭാഷകരുടെ അദ്ഭുതങ്ങൾ സംബന്ധിച്ച് പ്രചാരണം.
6. വഞ്ചനയോ ചൂഷണമോ ഇല്ലാത്തവിധത്തിലുള്ള വാസ്തുശാസ്ത്ര, ജ്യോതിഷ ഉപദേശങ്ങൾ.
7. സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും വിധത്തിലുള്ള മതപരമായ ചടങ്ങുകൾ.
സർക്കാർ ആവശ്യപ്പെട്ടത് പ്രകാരമാണ് നിയമപരിഷ്‌കരണ കമ്മിഷൻ കരടുനിയമം തയ്യാറാക്കിയത്. ദുർമന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ ചികിത്സ നിഷേധിക്കപ്പെട്ട് സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമനിർമ്മാണം. ദുർമന്ത്രവാദത്തിനും കൂടോത്രത്തിനുമെതിരെ നിയമനിർമാണം നടത്തുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |