കൊച്ചി: 48 മണിക്കൂർ കഴിഞ്ഞാൽ കള്ള് നശിപ്പിക്കണമെന്ന് നിയമം. പക്ഷേ, മൂന്നു വർഷം കേടാകാതെ കുപ്പിയിൽ സൂക്ഷിക്കാം. പോഷകഗുണം നഷ്ടപ്പെടില്ല. പഴകുംതോറും ലഹരി കൂടുകയുമില്ല. ഇത് മിത്ത് അല്ല, ശാസ്ത്രമാണ്.
കളമശേരി കിൻഫ്ര പാർക്കിലെ സ്കോപ്പ്ഫുൾ ബയോ റിസർച്ച് കമ്പനിയുടമ ഡോ. സി.മോഹൻകുമാറിന്റെ പക്കലാണ് ശാസ്ത്രവിദ്യയുള്ളത്. മൂന്നുവർഷം മുമ്പ് കുപ്പിയിലാക്കി സീൽ ചെയ്തുവച്ച കള്ളും നീരയും കക്ഷി സൂക്ഷിക്കുന്നു. കള്ള് പ്ളാന്റിൽ സംസ്കരിച്ച്, പുളിക്കൽ തടയുന്ന ജൈവ ആന്റി ഓക്സിഡന്റ് ചേർത്ത് കുപ്പിയിൽ നിറയ്ക്കാം. വിൽക്കാൻ നിയമം അനുവദിക്കണമെന്നു മാത്രം.
ദിവസം 500 ലിറ്റർ ശേഷിയുള്ള പ്ളാന്റിന് പരമാവധി 20 ലക്ഷം രൂപ വേണ്ടിവരും. ഒരു ലിറ്റർ കള്ളിന് വേണ്ട ജൈവ ആന്റി ഓക്സിഡന്റിന് ചെലവ് രണ്ടു രൂപയും. ഫിൽറ്ററിംഗ്. പാസ്ച്വറൈസിംഗ്, പാക്കിംഗ് മെഷീനുകളും വേണം. ഒരു പ്ളാന്റിന് 200 തെങ്ങുകളും ആവശ്യമാണ്.
ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ ചെറുരാജ്യങ്ങൾ കള്ള് കുപ്പിയിലാക്കി വിൽക്കുന്നുണ്ട്. കയറ്റുമതിയും ചെയ്യുന്നു.
2010 മുതൽ നീര ഗവേഷണ രംഗത്തുണ്ട് ബയോടെക്നോളജിസ്റ്റായ മോഹൻകുമാർ. കേരളത്തിലെയും തമിഴ്നാട്ടിലെയും പല നീര കമ്പനികളും മോഹൻകുമാറിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവർത്തിച്ചത്. തമിഴ്നാട് സർക്കാരിന്റെ നീര സ്റ്റിയറിംഗ് കമ്മിറ്റിഅംഗവുമാണ്.
വില്പനയ്ക്ക് തടസം,
പരിഹാരം
1. നിലവിൽ ഷാപ്പുമായി ബന്ധപ്പെട്ട് മാത്രമേ കള്ളു ചെത്തിനും വില്പനയ്ക്കും നിയമം അനുവദിക്കുന്നുള്ളൂ.
സംസ്കരണ പ്ളാന്റിനും ലൈസൻസ് നൽകും വിധം നിയമം മാറ്റണം
2. ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങൾക്ക് മാത്രമേ കുപ്പികളിലാക്കി വില്പനയ്ക്ക് അനുമതിയുള്ളൂ.
സംസ്കരിച്ച കള്ളും കുപ്പികളിലാക്കി വിൽക്കാൻ അനുവദിക്കണം
ഇളംകള്ളിലെ പോഷക വസ്തുക്കൾ
(100 മില്ലി ലിറ്ററിൽ)
ഷുഗർ : 10-11 % (10-11 ഗ്രാം)
പ്രോട്ടീൻ : 0.22% (220 മില്ലി ഗ്രാം)
കൊഴുപ്പ് : 0.18% (180 മില്ലി ഗ്രാം)
ധാതുക്കൾ : 0.3% (300 മില്ലി ഗ്രാം)
അമിനോ ആസിഡ് : 0.25% (250 മില്ലി ഗ്രാം)
വൈറ്റമിൻ എ, ബി2. ബി3, സി : 0.08% (80 മില്ലി ഗ്രാം)
ആൾക്കഹോൾ അംശം
ഇളം കള്ളിൽ 5%
മൂത്ത കള്ളിൽ 9 %
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |