തിരുവനന്തപുരം: കല്ലാർ-മീൻമുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. വെള്ളച്ചാട്ടത്തിലേയ്ക്കുള്ള വഴിയിലെ തോട് കരകവിഞ്ഞതോടെ 20-ഓളം വാഹനങ്ങൾ മറുകര എത്താനാകാതെ കുടുങ്ങുകയായിരുന്നു. മീൻമുട്ടി വനത്തിൽ നിന്ന് ഉത്ഭവിക്കുന്ന തോടാണ് കരകവിഞ്ഞത്.
പ്രദേശത്ത് ശക്തമായ മഴയില്ലെങ്കിലും വനമേഖലയിൽ മഴ കനത്തതോടെ തോട്ടിലെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ സഞ്ചാരികൾ ഒരു വശത്ത് കുടുങ്ങി. ഇവരെ മറുകരയെത്തിക്കാനുള്ള ശ്രമം തുടരുന്നതായാണ് വിവരം. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂന മർദ്ദമായി ശക്തിപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അഞ്ച് ദിവസം മഴ കനക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |