തിരുവനന്തപുരം: സോളാർ വിഷയത്തിൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യും. സോളാർ ലൈംഗികാരോപണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ടിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പിൽ എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ചർച്ചയ്‌ക്ക് അനുമതി നൽകിയത്. ഒരു മണി മുതൽ മൂന്ന് മണിവരെയാണ് ചർച്ച നടക്കുക.
ഷാഫി പറമ്പിൽ നൽകിയ നോട്ടീസിൽ, വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോർട്ട് സർക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ മറുപടി പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ വിഷയത്തിൽ ചർച്ച ആകാമെന്നും അദ്ദേഹം സഭയെ അറിയിച്ചു. തുടർന്നാണ് രണ്ട് മണിക്കൂർ അടിയന്തര പ്രമേയ ചർച്ചയ്‌ക്ക് സ്പീക്കർ അനുമതി നൽകിയത്.
സോളാർ ലൈംഗിക പീഡനക്കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്നായിരുന്നു സിബിഐ റിപ്പോർട്ട്. പരാതിക്കാരിയുടെ പേരിൽ പുറത്തുവന്ന കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും സാമ്പത്തിക നേട്ടത്തിനായി പരാതിക്കാരി ഉന്നയിച്ച വ്യാജ ആരോപണമായിരുന്നു ഇതെന്നും സിബിഐ കണ്ടെത്തി. കെ ബി ഗണേശ് കുമാർ എംഎൽഎ, അദ്ദേഹത്തിന്റെ ബന്ധു ശരണ്യാ മനോജ്, വിവാദ ദല്ലാൾ ടി ജി നന്ദകുമാർ എന്നിവർ ഇതിനായി ഇടപെടൽ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |