കോഴിക്കോട് : നിപയിൽ പുതിയ കേസുകൾ ഒന്നും റിപ്പോട്ട് ചെയ്‌തിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന ഒമ്പതുവയസുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് താത്കാലികമായി മാറ്റി. നിലവിൽ ഓക്സിജൻ സപ്പോർട്ടുണ്ട്. പ്രതീക്ഷാ നിർഭരമാണ് കുട്ടിയുടെ സ്ഥിതിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ 1233 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ആയിട്ടുണ്ട്. ഐ.എം.സി.എച്ചിൽ നാല് പേർ അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ച് അയച്ചു. 24 മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. സെക്കൻഡറി തലത്തിലേക്ക് പോയിട്ടില്ല. ആദ്യത്ത നിപ കേസിൽ നിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണ്. പോസിറ്റീവായ വ്യക്തികൾ മരുന്നിനോട് പ്രതികരിക്കുന്നതും പ്രധാനകാര്യമാണ്. നിപ പ്രതിരോധം പാളി എന്നൊക്കെ പറയുന്നത് ആളുകളിൽ ആശങ്ക ഉണ്ടാക്കുമെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി.
അതേസമയം തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ് ആയത് തലസ്ഥാനത്തിന് ആശ്വാസമായി. കോഴിക്കോട് നിന്ന് തലസ്ഥാനത്തെത്തിയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുടെ ഫലമാണ് നെഗറ്റീവായത്. വിദ്യാർത്ഥിയ്ക്ക് പനി ബാധിച്ചതോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം കാട്ടാക്കട സ്വദേശിനിയെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ പനിയുണ്ടായതോടെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കുകയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |