എറണാകുളം: ഇടുക്കിയിൽ ഭൂമി വാങ്ങിയതിൽ ബിനാമി ഇടപാടും നികുതി വെട്ടിപ്പും നടത്തിയെന്ന പരാതിയിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയതായുള്ള വാർത്തകളിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എം എൽ എ. നടപടിയുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്‌ടറുമായി ബന്ധപ്പെട്ടിരുന്നുവെന്നും തനിക്കെതിരെയാണ് അന്വേഷണമെങ്കിൽ അതിന്റെ നിയമപരമായ രേഖ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമോപദേശം ലഭിച്ചതിനുശേഷം മറുപടി നൽകാമെന്നാണ് വിജിലൻസ് ഡയറക്‌ടർ പറഞ്ഞതെന്നും കുഴൽനാടൻ വ്യക്തമാക്കി.
ജനങ്ങൾക്ക് ജനാധിപത്യത്തിൽ കൂടുതൽ വിശ്വാസം വരണമെങ്കിൽ രാഷ്‌ട്രീയത്തിൽ കൂടുതൽ സുതാര്യത ആവശ്യമാണെന്നും അതിനൊരു മാതൃകയാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'എത്ര അന്വേഷണം വേണമെങ്കിലും ഏത് നിലയ്ക്കും സർക്കാരിന് നടത്താം. എം എൽ എ എന്ന നിലയിലല്ല, മറിച്ച് പൗരനെന്ന നിലയിൽ എല്ലാ അന്വേഷണത്തിനും സഹകരിക്കും. കേന്ദ്രസർക്കാരിനെ പലപ്പോഴും വിമർശിക്കുന്ന സർക്കാർ എങ്ങനെയാണ് സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി രാഷ്‌ട്രീയ എതിരാളികളെ നേരിടുന്നതെന്ന് പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനുള്ള ഒരവസരമായി ഇതിനെ കാണുന്നു. അധികാര സ്ഥാനങ്ങൾ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു.
വിജിലൻസും പൊലീസ് സംവിധാനങ്ങളും എങ്ങനെയാണ് ഇന്ന് പ്രവർത്തിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമാണ്. വിജിലൻസിനെ ഉപയോഗിച്ച് തകർത്തുകളയാമെന്നോ തളർത്തിക്കളയാമെന്നോ വിചാരിക്കുന്നുവെങ്കിൽ അതേ ആർജവത്തോടെ നിയമപരമായി പോരാടും. എൽ എൽ എയാണെന്ന ആനുകൂല്യം തനിക്ക് തരേണ്ടതില്ല. സർക്കാരിന്റെ എല്ലാ അന്വേഷണവും നടത്താം. എം എൽ എ എന്ന ആനുകൂല്യം വേണ്ടന്നുവയ്ക്കാൻ തയ്യാറാണ്'- കുഴൽനാടൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |