തിരുവനന്തപുരം : വെയർഹൗസ്, ഷോപ്പ് മാർജിനുകളിൽ വർദ്ധന വരുത്തിയതോടെ വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ പുതുക്കിയ വില ഇന്നലെ പ്രാബല്യത്തിൽ വന്നു. പ്രതിവർഷം 15 കോടിയുടെ അധികവരുമാനം ഇതിലൂടെ ബെവ്കോയ്ക്ക് ലഭിക്കും.
വെയർഹൗസ് മാർജിൻ 5 ശതമാനത്തിൽ നിന്ന് 14 ശതമാനമായും ഷോപ്പ് മാർജിൻ മൂന്നിൽ നിന്ന് 6 ശതമാനമായുമാണ് ഉയർത്തിയത്.
വിദേശ നിർമ്മിത വൈനിന്റെ വെയർ ഹൗസ് മാർജിൻ 2.5ൽ നിന്ന് 9 ശതമാനമാക്കി. എന്നാൽ, ഷോപ്പ് മാർജിൻ 5 ആയി നിലനിറുത്തി.
ബെവ്കോയുടെ ആകെ മദ്യവില്പനയുടെ ഒരു ശതമാനത്തിൽ താഴെയാണ് വിദേശനിർമ്മിത വിദേശ മദ്യവില്പന. 2022-23 സാമ്പത്തിക വർഷം 150 കോടി ഇതിലൂടെ ലഭിച്ചു. ഈ വർഷം ഇത് 165 കോടി ആയേക്കും.
വിജിലൻസ് പരിശോധന ജീവനക്കാരെ തളർത്താൻ: ബെവ്കോ
അർദ്ധവാർഷിക സ്റ്റോക്കെടുപ്പ് ദിവസം ( 30/09) ബെവ്കോ ഷോപ്പുകളിൽ പരിശോധനയുടെ പേരിൽ വിജിലൻസ് നടത്തിയ പ്രഹസനം ജീവനക്കാരെ മാനസികമായി തളർത്തിയെന്ന് ബെവ്കോ. 72 ഷോപ്പുകളിൽ വിജിലൻസ് പരിശോധനയ്ക്ക് കയറിയത് വൈകിട്ട് 6 മണി കഴിഞ്ഞാണ്. 7 മണിക്കുശേഷം സ്റ്റോക്കെടുക്കേണ്ട ഷോപ്പുകളിൽ നിന്ന് അവർ ഇറങ്ങിയത് രാത്രി 12 കഴിഞ്ഞെന്നു മാത്രമല്ല, ഒരു മണിക്കൂറിനുള്ളിൽ ചാനലുകളിൽ വാർത്തയും വന്നു.
ഇ.ആർ.പി സംവിധാനം വന്നശേഷം ഡിജിറ്റൽ പേയ്മെന്റും നേരിട്ടുള്ള വില്പനത്തുകയും തമ്മിൽ വ്യത്യാസം വരാറുണ്ട്. സ്റ്റോക്കെടുത്തു കഴിയുമ്പോഴാണ് എല്ലാ ദിവസവും ഇത് ക്ലിയർ ചെയ്യുന്നത്.ഇത് വിജിലൻസ് അംഗീകരിച്ചിട്ടില്ല. അർദ്ധ വാർഷിക സ്റ്റോക്കെടുപ്പായതിനാൽ സ്റ്റോക്ക് പരിശോധിച്ച് വ്യത്യാസങ്ങൾ കറക്ട് ചെയ്യുന്ന ദിവസമായിരുന്നു. പരിശോധന അതിന് തടസമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |