#മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചു
# ആറു പേർ ഐ.സി.യുവിൽ# രണ്ടു പേരുടെ നില അതീവ ഗുരുതരം
കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ബോംബ് സ്ഫോടനം നടത്തിയ പ്രതി അറസ്റ്റിലായതിന് പിന്നാലെ, കേസ് ഏറ്റെടുക്കാൻ എൻ.ഐ.എ.പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറി. കീഴടങ്ങിയ തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ ഡൊമിനിക് ഡൊമിനിക്കിന്റെ അറസ്റ്റ് 29 മണിക്കൂർ നീണ്ട നടപടികൾക്ക് ശേഷം ഇന്നലെ വൈകിട്ട് പൊലീസ് രേഖപ്പെടുത്തി.ഇന്ന് കോടതിയിൽ ഹാജരാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്ററും പരിക്കേറ്റവർ കഴിയുന്ന ആശുപത്രികളും സന്ദർശിച്ചു.
ഐ.സി.യുവിൽ കഴിയുന്ന ആറു പേരിൽ പേരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരം. 21 പേർ ചികിത്സയിലുണ്ട്. മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയ്ക്കു ശേഷമേ വിട്ടുനൽകൂ. മലയാറ്റൂർ കുടവൻകുഴി വീട്ടിൽ ലിബിന(12), പെരുമ്പാവൂർ ഇരുങ്ങോൾ വട്ടോഴിപ്പടി പുളിയൻവീട്ടിൽ ലിയോണ (55) ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ കുളത്തുങ്കൽ കുമാരി എന്നിവരാണ് സ്ഫോടനത്തിൽ മരിച്ചത്.
സാമ്രാ കൺവെൻഷൻ സെന്ററിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻ.എസ്.ജി) പരിശോധന ഇന്നലെ ഉച്ചയോടെ പൂർത്തിയായി. സ്ഫോടനം നടന്നതിന്റെ പുനരാവിഷ്കരണമെന്ന രീതിയിലായിരുന്നു പരിശോധന. കൺവെൻഷൻ സെന്ററും പരിസരവും എൻ.എസ്.ജിയുടെ നിരീക്ഷണത്തിലാണ്. ബോംബ് സ്ക്വാഡ് ഇലക്ടോണിക് സർക്യൂട്ടും ബാറ്ററി അവശിഷ്ടവും കണ്ടെത്തി. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി കൈമാറി.
ഡൊമിനിക് മാർട്ടിനെ ഇന്നലെയും എൻ.ഐ.എ വിശദമായി ചോദ്യം ചെയ്തു. പ്രതിയുടെ മൊഴി പ്രകാരമുള്ള തെളിവുകളെല്ലാം ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. യഹോവയുടെ സാക്ഷികളുടേത് തെറ്റായ പ്രസ്ഥാനമാണെന്നും പഠിപ്പിക്കുന്നത് രാജ്യദ്രോഹമാണെന്നും മനസിലാക്കിയെന്നും തിരുത്തണമെന്ന് പലവട്ടം പറഞ്ഞെങ്കിലും തയ്യാറാകാത്തത് മൂലമാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നുണ് മാർട്ടിന്റെ മൊഴി.ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇൻ പരിശോധിച്ച് വരുകയാണ്
എന്തുകൊണ്ട്
എൻ.ഐ.എ?
• മുൻപരിചയമുള്ളവർ നടത്തും വിധമുള്ള സ്‌ഫോടനം. ചെറുപരീക്ഷണം പോലും നടത്താതെ ഇത്രയും തീവ്രമായ സ്‌ഫോടനം നടത്താനാവില്ല.
• ഡൊമിനിക് വർഷങ്ങളായി വിദേശത്താണ്. അവിടെ വച്ചാണ് പ്ലാൻ തയ്യാറാക്കിയത്. പിന്നിൽ മറ്റാരെങ്കിലും ഉണ്ടായേക്കും. യു.എ.പി.എ, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾ പൊലീസ് ചുമത്തിയിട്ടുണ്ട്.
50 ഗുണ്ടിലെ കരിമരുന്ന്,
8 ലിറ്റർ പെട്രോൾ
• ബോംബ് നിർമ്മിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽനിന്നാണ് വാങ്ങിയത്.
• ബോംബിൽ 50 ഗുണ്ടിലെ കരിമരുന്ന് ഉപയോഗിച്ചു
• ഐ.ഇ.ഡിക്കായി 8 ലിറ്റർ പെട്രോൾ വിവിധ പമ്പുകളിൽ നിന്നായി വാങ്ങി
• സ്ഫോടക വസ്തു ഹാളിൽ കൊണ്ടുവന്നത് പ്ലാലാസ്റ്റിക് കവറിൽ പൊതിഞ്ഞ്
അന്വേഷിക്കുന്നത്
5 ഏജൻസികൾ
പ്രതി പറഞ്ഞതിനുമപ്പുറം മാനങ്ങളുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്ര, സംസ്ഥാന ഏജൻസികൾ. പ്രതിയുടെ പ്രവാസജീവിതത്തിലേക്കും അന്വേഷണം നീളും.
പൊലീസ്
സ്‌ഫോടനത്തിന്റെ ലക്ഷ്യം, ദുരൂഹത, കുറ്റസമ്മതം, ഡൊമിനിക്കിന്റെ പശ്ചാത്തലം, ബന്ധങ്ങൾ
ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്
സ്‌ഫോടനത്തിലെ തീവ്രവാ ദസ്വഭാവം, പ്രതിയുടെ ബന്ധങ്ങൾ, പശ്ചാത്തലം
എൻ.ഐ.എ
രാജ്യസുരക്ഷയ്ക്കെതിരായ നീക്കം, തീവ്രവാദപ്രവർത്തനം, സ്വദേശ - വിദേശ ബന്ധങ്ങൾ, സമൂഹ മാദ്ധ്യമങ്ങളിലെ ബന്ധങ്ങൾ, സംഘടനാബന്ധങ്ങൾ
എൻ.എസ്.ജി
സ്‌ഫോടനത്തിന്റെ രീതി, ഉപയോഗിച്ച വസ്തുക്കൾ, തീവ്രത, രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ
ഐ.ബി., സ്പെഷ്യൽ ബ്രാഞ്ച്
സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരശേഖരണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |