കൊച്ചി: നെല്ലു സംഭരിച്ചവകയിൽ കർഷകർക്ക് സർക്കാർ നൽകാനുള്ള പണമാണ് ബാങ്കുകളിലൂടെ പി.ആർ.എസ് വായ്പയായി നൽകുന്നതെന്നിരിക്കെ ഇതിന്റെ വിവരങ്ങൾ സിബിലിനെ അറിയിക്കരുതെന്ന് ഹൈക്കോടതി. ഇതിനായി സർക്കാർ ഉത്തരവോ സർക്കുലറോ പുറപ്പെടുവിക്കണം. ഒരുകൂട്ടം കർഷകരുടെ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം.
പി.ആർ.എസിന്റെ (പാഡി റസീറ്റ് സ്ളിപ്പ്) അടിസ്ഥാനത്തിലാണ് കർഷകർക്ക് ബാങ്കുകളിൽ നിന്ന് വായ്‌പ നൽകുന്നതെന്നും സിബിൽ സ്കോറിനെ ഇതു ബാധിക്കില്ലെന്നും സപ്ളൈകോയുടെ അഭിഭാഷകൻ വാദമുയർത്തിയപ്പോഴാണ് സിംഗിൾബെഞ്ച് ഇതു പറഞ്ഞത്. സിബിൽ സ്കോർ നിർണയം സാങ്കേതിക കാര്യമായതിനാൽ ഇത്തരമൊരു ഉത്തരവോ സർക്കുലറോ വേണം. തിരിച്ചടവ് ഒരുതവണ മുടങ്ങിയാൽ സിബിൽ സ്കോർ കുറയും. ഒരുമിച്ച് അടച്ചാലും റേറ്റിംഗ് താഴും - ഹൈക്കോടതി വാക്കാൽ പറഞ്ഞു. നിലപാട് അറിയിക്കാൻ സപ്ളൈകോ സമയം തേടിയതിനാൽ ഹർജികൾ ഒരാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |