കുറച്ച് ദിവസമായി വാർത്തകളിലും സമൂഹമാദ്ധ്യമങ്ങളിലും നിറഞ്ഞ് നിൽക്കുന്ന പേരാണ് 'റോബിൻ' ബസ്. പെർമിറ്റ് ലംഘനത്തിന്റെ പേരിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തലങ്ങും വിലങ്ങും പിഴ ചുമത്തുന്നുണ്ടെങ്കിലും റോബിന് ജനങ്ങൾക്കിടയിൽ ലഭിക്കുന്ന പിന്തുണയ്‌ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. റോബിന്റെ ഉടമ ഗിരീഷിനും ആരാധകരേറെയാണ്. ഇത് തെളിയിക്കുന്നതാണ് ഓരോ നാട്ടിലും ഗിരീഷിന് ലഭിക്കുന്ന സ്വീകരണങ്ങൾ. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെ പറ്റിയും അതിജീവനത്തെ പറ്റിയും തുറന്ന് പറയുകയാണ് ഗിരീഷിന്റെ ഭാര്യ നിഷ.
'വിവാഹം കഴിഞ്ഞ് നാലര വർഷം കഴിഞ്ഞപ്പോൾ ഗിരീഷിന് ഒരു ആക്‌സിഡന്റ് ഉണ്ടായി. അന്ന് രണ്ട് മക്കളും കുഞ്ഞാണ്. വലത് കൈയിലെ നെർവ് വലിഞ്ഞുപോയി, ഹിപ് ജോയിന്റ് വിട്ടുപോയി. മൈക്രോവാസ്കുലാർ സർജറി ചെയ്താൽ ഇത് ശരിയാവുമെന്ന് അന്ന് ഡോക്ടർ പറഞ്ഞിട്ടും ഗിരീഷ് കേട്ടില്ല. ഇൻഫെക്ഷൻ കാരണം കാലിലെ എല്ല് രണ്ടര ഇഞ്ച് മുറിച്ച് കളഞ്ഞു. ഒരാളുടെ സഹായമില്ലാതെ ഷർട്ട് പോലും ഇടാനാകില്ലായിരുന്നു. അദ്ദേഹം ഒറ്റയ്‌ക്ക് പുറത്തുപോകുമ്പോൾ പേടിയാണ്.' - നിഷ പറഞ്ഞു.
'ഞാൻ മാത്രമല്ല, എല്ലാത്തിനും ഒപ്പം നിൽക്കുന്ന സഹോദരങ്ങളും നല്ല കുറച്ച് സുഹൃത്തുക്കളുമാണ് ഗിരീഷിന്റെ ശക്തി. നേരായ മാർഗത്തിൽ സഞ്ചരിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ശത്രുക്കളുണ്ടായത്. ഭർത്താവ് ചെയ്യുന്നതെല്ലാം ശരിയെന്ന് പറയുന്ന ആളല്ല ഞാൻ. അദ്ദേഹത്തിന്റെ തെറ്റുകളെല്ലാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബസിന്റെ കാര്യത്തിൽ നിയമോപദേശം നൽകിയവരും ഒപ്പം നിന്നവരുമെല്ലാം അത്രയും സത്യസന്ധരായിട്ടുള്ള വ്യക്തികളാണ്. ഇപ്പോൾ ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും അദ്ദേഹം വളരെ സമാധാനത്തോടെയാണ് സംസാരിച്ചത്. ആ ആക്സിഡന്റിന് മുമ്പ് വരെ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ഇത്രയും ക്ഷമ ഉണ്ടായിരുന്നില്ല. എല്ലാത്തിനെയും വളരെ പക്വതയോടെയാണ് നേരിട്ടത്. പബ്ലിസിറ്റിക്ക് വേണ്ടി ഞങ്ങളൊന്നും ചെയ്തിട്ടില്ല. ഇപ്പോൾ ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ട് ഞങ്ങൾക്കൊപ്പം. വിഷമിച്ചിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ വക്കീൽ മരിച്ചപ്പോൾ മാത്രമാണ്.' - നിഷ കൂട്ടിച്ചേർത്തു.
തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിന്‍ ബസ് കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട - കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം ഇരുസംസ്ഥാനങ്ങളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നില്ല. ഇന്നലത്തെ സര്‍വീസിനിടെയും ബസിന് നിരവധിയിടങ്ങളില്‍ സ്വീകരണം ലഭിച്ചിരുന്നു. എന്നാൽ, ഇന്ന് പുലർച്ചെ റോബിന് എംവിഡി വീണ്ടും പിഴ ചുമത്തി. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7,500രൂപയാണ് പിഴ ചുമത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |