SignIn
Kerala Kaumudi Online
Saturday, 27 July 2024 9.31 AM IST

അബിഗേൽ സാറയ്ക്കായി നാടാകെ പ്രാർത്ഥനയിൽ

abhigel

കൊല്ലം: സഹോദരന്റെ കൈപിടിച്ച് ട്യൂഷൻ വീട്ടിലേക്ക് കളിച്ചുചിരിച്ച് പോകുന്നതിനിടയിൽ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയ അബിഗേൽ സാറയ്ക്കായി നാടാകെ പ്രാർത്ഥനയിലാണ്. പൊലീസിനൊപ്പം നാടൊന്നാകെ അവൾക്കായുള്ള തെരച്ചിലിലാണ്.

അബിഗേൽ സാറയെ കാണാതായ വിവരം അറിഞ്ഞ് സമീപവാസികളായ സ്ത്രീകളടക്കം നൂറ് കണക്കിന് പേരാണ് ഓയൂരിലെ വീട്ടിലേക്കെത്തിത്. രാത്രി വൈകിയും അവരാരും വീടുകളിലേയ്ക്ക് മടങ്ങാൻ തയ്യാറായില്ല. ഈ സമയത്ത് അബിഗേലിന്റെ അമ്മയും അച്ഛനും ഉറ്റ ബന്ധുക്കളും വീടിനകത്ത് കരഞ്ഞ് തളർന്ന് കിടപ്പായിരുന്നു. ഇടയ്ക്ക് അബിഗേലിനെ കണ്ടെത്തിയതായി പ്രചാരണം ഉണ്ടായെങ്കിലും നിമിഷനേരത്തേക്കു മാത്രമേ ആയുസുണ്ടായിരുന്നുള്ളു. തൊട്ടുപിന്നാലെയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളിയെത്തിയത്.

വിളിവന്ന ഫോൺ നമ്പരിന്റെ

ഉടമ പറയുന്നത്

അമ്മയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിവന്നത് പാരിപ്പള്ളി കുളമടയ്ക്ക് സമീപം കിഴക്കനേല എൽ.പി.എസിന് എതിർവശത്ത് ചായക്കട നടത്തുന്ന ജോയിയുടെ ഭാര്യ ഗിരിജയുടെ ഫോണിൽ നിന്നാണ്. ഓട്ടോറിക്ഷയിലെത്തിയ ഒരു സ്ത്രീയും പുരുഷനും ഗിരിജിയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഗിരിജ പറയുന്നത്:

രാത്രി ഏഴരയോടെ ഒരു ഓട്ടോറിക്ഷയിൽ ഒരു സ്ത്രീയും പുരുഷനും എത്തി. പുരുഷൻ കടയിലേക്ക് വന്ന് ബിസ്കറ്റ് ഉണ്ടായോന്ന് ചോദിച്ചു. രണ്ട് ഫിഫ്ടി ഫിഫ്ടി ബിസ്കറ്റ് വാങ്ങി. പിന്നീട് റസ്കും മൂന്നും തേങ്ങയും വാങ്ങി. അതിനിടയിൽ സ്ത്രീ കടയിലേക്ക് വന്നു. ഫോണൊന്ന് തരുമോ എന്റെ കൊച്ചിന് വേറെ എന്തെങ്കിലും വേണോയെന്ന് ചോദിക്കാനാണെന്ന് പറഞ്ഞു. സ്ത്രീയായത് കൊണ്ടാണ് കൊടുത്തത്. ഓട്ടോറിക്ഷയ്ക്ക് അടുത്ത് നിന്നാണ് ഫോൺ വിളിച്ചത്. അതുകൊണ്ട് എന്താണ് പറഞ്ഞതെന്ന് കേട്ടില്ല. സ്ത്രീ ഫോൺ തിരിച്ചുകൊണ്ടുവന്നപ്പോൾ പുരുഷൻ 500 രൂപ നൽകി. 225 രൂപയുടെ ബാക്കി നൽകി.

പരിചയമുള്ള ആളുകളല്ല വന്നത്. ഭാര്യയും ഭർത്താവുമാണെന്നേ കണ്ടാൽ തോന്നൂ. പുരുഷന് 47 വയസ് കാണും. കാക്കി പാന്റ്സും വെള്ളയിൽ പുള്ളിയുള്ള ഷർട്ടുമായിരുന്നു വേഷം. സ്ത്രീ പച്ച ചുരിദാറായിരുന്നു ധരിച്ചത്. കറുത്ത ഷാൾ തലയിൽ കൂടി ഇട്ടിരുന്നു. മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നും തോന്നിയില്ല. പാരിപ്പള്ളി ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ പിന്നീട് പള്ളിക്കൽ ഭാഗത്തേക്കാണ് പോയത്. ഓട്ടോറിക്ഷയിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഗിരിജ പറഞ്ഞു.

പൂയപ്പള്ളിയിൽ നിന്ന് പകൽക്കുറി കുളമട വഴിയാണ് ഓട്ടോറിക്ഷയിൽ ഇവർ കിഴക്കനേലയിൽ എത്തിയതെന്ന് കരുതുന്നു. പൊലീസ് സംഘമെത്തി ഗിരിജയുടെയും ഭർത്താവ് ജോയിയുടെയും മൊഴിയെടുത്തു.

കിഴക്കനേലയിൽ പരിശോധന

പാരിപ്പള്ളി കിഴക്കനേല, കുളമട, പള്ളിക്കൽ എന്നീ പ്രദേശങ്ങളിലെ റോഡ് വക്കിലുള്ള സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഓട്ടോ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ABHIGEL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.