തിരുവനന്തപുരം: ആയുർവേദ മികവിന്റെ കളിത്തൊട്ടിലായാണ് കേരളം അറിയപ്പെടുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അഞ്ചാമത് ഗ്ളോബൽ ആയുർവേദ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര യോഗാദിനം ആഗോളതലത്തിൽ പ്രശസ്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയിലൂടെ നടത്തിയ നീക്കം ഫലപ്രദമായി.
സമാനരീതിയിൽ ചെലവുകുറഞ്ഞ ആയുഷ് സേവനങ്ങളിലൂടെ ആയുർവേദത്തിനും ആഗോള അംഗീകാരം നേടിയെടുക്കാൻ കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ സഹായിച്ചു. ആയുർവേദം പോലുള്ള പരമ്പരാഗത സമ്പ്രദായങ്ങളെ പ്രകൃതിയുടെ സൗന്ദര്യവുമായി സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ സ്വാസ്ഥ്യ വിനോദ സഞ്ചാരമടക്കം വൻസാദ്ധ്യതയാണ് തുറക്കുന്നത്.
ആയുർവേദത്തിന്റെ പരിവർത്തന രീതികളിൽ മുഴുകി കേരളത്തിന്റെ ശാന്തമായ ചുറ്റുപാടുകളിൽ പുനരുജ്ജീവനവും രോഗശാന്തിയും തേടുകയാണ് ലോകമെമ്പാടുമുള്ള സഞ്ചാരികൾ. കേരളത്തിന്റെ ആയുർവേദ വിനോദസഞ്ചാരത്തെ ഇത് പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവനയും നൽകും.
ഏകദേശം 40,000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആയുഷ് മേഖലയിൽ സജീവമാണ്. 8 വർഷം മുമ്പ് 20,000 കോടിയായിരുന്ന ആയുഷ് വ്യവസായം ഇന്ന് 1.5 ലക്ഷം കോടിയിലെത്തി. ഇത് പ്രയോജനപ്പെടുത്താൻ ഇന്ത്യ പൊതുവേയും കേരളം പ്രത്യേകമായും ശ്രദ്ധിക്കണം.
ക്യാൻസർ ആയുർവേദ ചികിത്സാരംഗത്ത് നൽകിയ മികച്ചസംഭാവനകൾ കണക്കിലെടുത്ത് പൂനെ ആര്യവൈദ്യ ഫാർമസിയിലെ വൈദ്യ സദാനന്ദ് പ്രഭാകർ സർദേശ് മുഖിന് ബ്രഹത്ത്രേയ് രത്ന പുരസ്‌കാരം ഉപരാഷ്ട്രപതി സമ്മാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം ചടങ്ങിൽ അദ്ധ്യക്ഷനായ കേന്ദ്രമന്ത്രി വി.മുരളീധരൻ വായിച്ചു. ആയുർവേദത്തിന്റെ ജന്മസ്ഥലം എന്ന നിലയിൽ, ആഗോളതലത്തിൽ അതിന്റെ സാന്നിദ്ധ്യം വളർത്തിയെടുക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
മന്ത്രി ആന്റണിരാജു, ശശിതരൂർ എം.പി, ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊടേച്ച തുടങ്ങിയവർ പങ്കെടുത്തു. അഞ്ചുദിവസത്തെ ഫെസ്റ്റിവലിൽ വിദേശ പ്രതിനിധികളടക്കം പങ്കെടുക്കുന്നുണ്ട്.
ആയുഷ് വിസ പ്രയോജനപ്പെടും: വി.മുരളീധരൻ
വിദേശ പൗരന്മാർക്ക് ആയുർവേദ ചികിത്സയ്ക്ക് ആയുഷ് വിസ ആരംഭിക്കുന്നത് കേരളത്തിന് ഏറെ പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ആയുർവേദ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ സഹകരിക്കണം. മൻകി ബാത്തിൽ കെനിയൻ മുൻപ്രധാനമന്ത്രിയുടെ മകളുടെ ആയുർവേദചികിത്സയുടെ അനുഭവം പ്രധാനമന്ത്രി പങ്കുവച്ചത് ആയുർവേദത്തിന്റെ മഹത്വത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്.
ആയുഷ് സ്റ്റാർട്ടപ്പുകൾക്ക്
നിരവധി സാദ്ധ്യത: കേന്ദ്രമന്ത്രി
ആയുഷ് മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് നിരവധി സാദ്ധ്യതകളും അവസരങ്ങളുമുണ്ടെന്നും യുവസംരംഭകർ അത് പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ആയുർവേദ ഫെസ്റ്റിവലിന് അനുബന്ധിച്ചുള്ള ആരോഗ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഔഷധ നിർമ്മാണം, ആയുഷ് ഉപകരണങ്ങളുടെ നിർമ്മാണം, രോഗനിർണയം തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനാകും. ആയുഷ് മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊടേച്ച, ഡോ. ജി.ജി.ഗംഗാധരൻ, ദേവിദാസ് വാര്യർ (കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി എം.ഡി),ഡോ.നീലകണ്ഠൻ മൂസ്സ് (വൈദ്യരത്നം ആയുർവേദ എം.ഡി), ഡോ.വിഷ്ണു നമ്പൂതിരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |