തിരുവനന്തപുരം: മെഡിക്കൽ ബിരുദ, ബിരുദാനന്തര പ്രവേശനം കേന്ദ്രത്തിന്റെ ഏകീകൃത കൗൺസലിംഗ് വഴിയാക്കുന്നതോടെ
സംസ്ഥാനത്തെ റാങ്ക് പട്ടിക കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി നൽകും.
നിലവിൽ സംസ്ഥാനത്തെ 85 ശതമാനം സീറ്റുകളിൽ നീറ്റ് റാങ്ക് അടിസ്ഥാനമാക്കി എൻട്രൻസ് കമ്മിഷണറാണ് റാങ്ക് പട്ടിക തയ്യാറാക്കിയിരുന്നത്. ഇനി കേന്ദ്രപട്ടികയിൽ നിന്ന് പൂർണമായി മെരിറ്റടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇനി അഖിലേന്ത്യാ, സംസ്ഥാന അലോട്ട്മെന്റുകൾക്ക് ഒറ്റ രജിസ്ട്രേഷൻ മതിയാവും. സംസ്ഥാന ക്വോട്ടയിലേക്ക് പ്രത്യേക അപേക്ഷ വേണ്ട.
എം.ബി.ബി.എസിനു പുറമെ ബി.ഡി.എസ്, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലും നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നായിരുന്നു പ്രവേശനം. ബി.ഡി.എസ്, എം.ഡി.എസ് പ്രവേശനത്തിനും ഏകീകൃത കൗൺസലിംഗിന് ദേശീയ ഡെന്റൽ കമ്മിഷൻ നടപടി തുടങ്ങിയിട്ടുണ്ട്.
ആയുർവേദം, ഹോമിയോ, സിദ്ധ തുടങ്ങിയ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് സംസ്ഥാനത്ത് പ്രത്യേക രജിസ്ട്രേഷനും റാങ്ക് ലിസ്റ്റും വേണ്ടിവരും. സംസ്ഥാന മാനദണ്ഡ പ്രകാരമുള്ള രേഖകൾ നൽകണം. നിലവിലെ കേന്ദ്ര, സംസ്ഥാന ക്വോട്ടകളിൽ വ്യത്യാസമുണ്ടാവില്ല.
നിലവിൽ കേന്ദ്ര, സംസ്ഥാന കൗൺസലിംഗ് വെവ്വേറെ നടത്തുന്നതിനാൽ പ്രവേശനത്തിന് കാലതാമസമുണ്ട്. ഏകീകൃത കൗൺസലിംഗിൽ ഒരുമാസം കൊണ്ട് പ്രവേശനം പൂർത്തിയാക്കാം.
മിടുക്കർക്ക് മികച്ച
കോളേജിൽ ചേരാം
ഓൾ ഇന്ത്യ ലിസ്റ്റിൽ അപേക്ഷിച്ചാൽ മുൻനിരക്കാർക്ക് അവർ ഫസ്റ്റ് ഓപ്ഷനായി കൊടുക്കുന്ന കോളേജിൽ അവസരം കിട്ടുമെങ്കിലും താഴെവരുന്നവർക്ക് മറ്റു സംസ്ഥാനങ്ങളിലെ കോളേജുകളിലേക്കായിരിക്കും അലോട്ട്മെന്റ് വരുന്നത്.
സംസ്ഥാനത്തെ അലോട്ട്മെന്റ് വൈകുന്നതിനാൽ പലരും അവിടെ പോയി ചേരും. അതോടെ ഇവരെക്കാൾ റാങ്ക് കുറഞ്ഞവർ സംസ്ഥാന ലിസ്റ്റിലൂടെ മികച്ച കോളേജുകളിൽ പ്രവേശനം നേടും. ഇത്തരം കുരുക്കുകൾ ഇനി മാറും. ഒരേസമയം രണ്ടിലേക്കുമുള്ള അലോട്ട്മെന്റ് നടക്കുന്നതിനാൽ മികച്ച കോളേജ് തിരഞ്ഞെടുക്കാം.
കുട്ടികൾക്ക് മെച്ചം
പ്രവേശനത്തിലെ ക്രമക്കേട് ഇല്ലാതാവും
നീറ്റ് മെരിറ്റിൽ എല്ലാസീറ്റിലും പ്രവേശനം
സീറ്റുകൾ കാലിയാവുന്നത് ഒഴിവാകും
സീറ്റ് വിൽപ്പന, തലവരി ഇല്ലാതാവും
1.33ലക്ഷം
കുട്ടികളാണ് കഴിഞ്ഞവർഷം പ്രവേശനത്തിന് അപേക്ഷിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |