കൊല്ലം: ചാത്തന്നൂർ മാമ്പള്ളിക്കുന്നം സ്വദേശി പത്മകുമാറും കുടുംബവും ബാങ്ക് ഇടപാടിനൊപ്പം ബ്ലേഡുകാരനിൽ നിന്ന് വാങ്ങിയ പണത്തിന് പലിശ കൊടുക്കാൻ കൂടിയാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ബാങ്കിൽ നിന്നുള്ള ജപ്തി മുന്നറിയിപ്പിന് പുറമേ പലിശക്കാരൻ വീട്ടിലെത്തി പ്രശ്നം സൃഷ്ടിച്ചതോടെയാണ് പത്ത് ലക്ഷം രൂപ അടിയന്തരമായി സംഘടിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ പദ്ധതി ശക്തമാക്കിയത്.പ്രതികളെ ആദ്യം ചോദ്യം ചെയ്തപ്പോൾ തങ്ങളല്ലെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. മൂവരെയും പ്രത്യേകമാണ് ചോദ്യം ചെയ്തത്. തെളിവുകൾ നിരത്തിയതോടെ മൂവരും കരഞ്ഞു. കാറിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾക്കും രേഖാചിത്രത്തിനും പുറമേ മോചനദ്രവ്യം ആവശ്യപ്പെട്ട ശബ്ദരേഖയും
തെളിവായി. അനിതകുമാരി പത്ത് ലക്ഷം രൂപ കടം ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് ആദ്യം ലഭിച്ച നിർണായക തെളിവ്.പിന്നീട് ടോം ആൻഡ് ജെറി കാണിച്ച ഐ.പി അഡ്രസിൽ നിന്ന് ബുധനാഴ്ച രാത്രി വീട് വളഞ്ഞെങ്കിലും പ്രതികൾ ഉണ്ടായിരുന്നില്ല. പിന്നീടെത്തിയ സംഘം ബുധനാഴ്ച ഉച്ചയോടെയാണ് തമിഴ്നാട്ടിലേക്ക് കടന്നത്.
കുട്ടിയുമായി എത്തിയത്
രാത്രി ഏഴോടെ
തട്ടിക്കൊണ്ടുപോകൽ സംഘം പൂയപ്പള്ളിയിൽ നിന്ന് ചുറ്റിക്കറങ്ങി രാത്രി ഏഴോടെയാണ് വീട്ടിലെത്തിയത്. കുട്ടിയുമായി ചിറക്കര അടക്കം പല ഭാഗങ്ങളിലേക്കും പോയി. വീട്ടിലെത്തിയ ശേഷം ഫോൺ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടാൻ പാരിപ്പള്ളി വഴി കിഴക്കനേലയിലേക്ക് മാത്രമാണ് പോയത്. പിന്നീട് മറ്റൊരു ഓട്ടോറിക്ഷയിലാണ് പാരിപ്പള്ളിയിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്ത് എത്തിയത്
തൊട്ടടുത്ത ദിവസം പുലർച്ചെ പള്ളിക്കൽ ഭാഗത്ത് കണ്ടത് മറ്റേതെങ്കിലും കാറാകാമെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു.കുട്ടിയുടെ സഹോദരൻ മാത്രമാണ് സംഘത്തിൽ നാലുപേരുണ്ടെന്ന് പറഞ്ഞത്. അത് സംഘർഷ സാഹചര്യത്തിൽ ഉണ്ടായ തെറ്റിദ്ധാരണയാകാം.
നഴ്സിംഗിൽ
താൽപ്പര്യമില്ല
തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പ്രതികളെക്കുറിച്ചുള്ള സൂചനകൾക്കൊപ്പം കുട്ടിയുടെ പിതാവിനെക്കുറിച്ചും അന്വേഷണം നടന്നു. നഴ്സിംഗ് സംഘടനയിലെ പ്രശ്നങ്ങൾക്കൊപ്പം നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നേരത്തെ തട്ടിക്കൊണ്ടുപോകലിന് ഇരയായവരുടെ അടക്കം മൊഴിയെടുത്തു. പക്ഷെ നഴ്സിംഗ് പഠനത്തിൽ തനിക്ക് താൽപ്പര്യമേയില്ലെന്ന് അനുപമ തറപ്പിച്ച് പറഞ്ഞു. അതുകൊണ്ടാണ് പ്ലസ് ടുവിന് ബയോളജി സയൻസ് എടുക്കാതെ കമ്പ്യൂട്ടർ സയൻസ് എടുത്തതെന്ന് പത്കുമാറും അനിതയും മൊഴി നൽകി.. വിശദമായ ചോദ്യം ചെയ്യലിന് പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |