കൊല്ലം: തട്ടിക്കൊണ്ടുപോകലിന് ഇരയായ പൂയപ്പള്ളിയിലെ ആറ് വയസുകാരിയുടെ വീട്ടിലേക്ക് ആഹ്ളാദ ദിനങ്ങൾ പടികടന്നെത്തുന്നു. അച്ഛന് മേലുയർന്ന ആരോപണങ്ങൾ പൊലീസ് നിഷേധിച്ചതോടെ ആ കാർമേഘങ്ങളും പെയ്തൊഴിഞ്ഞു.
ഇന്നലെ അച്ഛനമ്മമാർക്കും സഹോദരനുമൊപ്പം ആഹ്ലാദത്തിലായിരുന്നു കുട്ടി. കുടുംബസമേതം വീടിന് സമീപമുള്ള കാറ്റാടി മാർത്തോമ്മാ ഇടവക പള്ളിയിലെത്തി പ്രാർത്ഥിച്ചു.
അലച്ചിലിന്റേതായ ചെറിയ ക്ഷീണം ഉള്ളതൊഴിച്ചാൽ മകൾ പൂർണ ആരോഗ്യവതിയും ഉത്സാഹവതിയുമാണെന്ന് പിതാവ് റെജി പറഞ്ഞു. മകനും മകളും വലിയ സന്തോഷത്തിലാണ്. മകന്റെ ധീരതയെക്കുറിച്ച് എ.ഡി.ജി.പി എം.ആർ.അജിത്ത്കുമാർ പരാമർശിച്ചപ്പോൾ എല്ലാവർക്കും എറെ അഭിമാനം തോന്നി. വീട്ടിൽ രണ്ടുപേരും കളികളും സംസാരവും ഗെയിമിംഗും ഒക്കെയായി സമയം ചെലവഴിക്കുകയാണ്. കുഞ്ഞനുജത്തിയോടൊപ്പം വീണ്ടും സ്കൂളിൽ പോകാൻ കാത്തിരിക്കുകയാണ് സഹോദരൻ. മകളെ കാണാനും സന്തോഷം പങ്കുവയ്ക്കാനുമായി ബന്ധുക്കളുടെയും പരിചയക്കാരുടെയും തിരക്കായിരുന്നു ഇന്നലെ വീട്ടിൽ.
കുട്ടിയെ തട്ടിക്കൊണ്ടു പോയതുമുതൽ കടുത്ത മനോവിഷമത്തിന്റെ മുൾമുനയിലായിരുന്നു കുടുംബം. ആശ്രാമം മൈതാനത്ത് മകളെ കണ്ടെത്തിയെന്ന വാർത്ത കേട്ടതോടെയാണ് ആശ്വാസമായത്. ഇതിന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. പ്രതികളെ എത്രയും പെട്ടന്ന് കണ്ടെത്തിയ കേരള പൊലീസിന്റെ മികവ് എത്ര പ്രശംസിച്ചാലും മതിയാകുന്നതല്ല. ഇടയ്ക്ക് മാദ്ധ്യമങ്ങളിൽ വന്ന വാർത്ത ഏറെ വേദനിപ്പിച്ചു. എന്നാൽ യഥാർത്ഥ പ്രതികളെ പിടികൂടിയതോടെ സന്തോഷമായെന്നും പിതാവ് പറഞ്ഞു.
പത്കുമാറിന്റെ ഫാമിലെ
ജീവനക്കാരിക്ക് വധഭീഷണി
കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പത്കുമാറിന്റെ ചിറക്കരയിലെ ഫാമിലെ ജീവനക്കാരിക്ക് വധഭീഷണി. 'നിന്റെ ഭാര്യ വാവ അണ്ണനെ കുറിച്ച് മാദ്ധ്യമ പ്രവർത്തകരോട് അനാവശ്യം പറഞ്ഞില്ലേ. അവളെ വെട്ടിക്കൊല്ലും. അവൾക്കുള്ള പെട്ടി പണിതുവച്ചോ" എന്നായിരുന്നു, ഫാം ജീവനക്കാരിയായ ഷീജയുടെ ഭർത്താവ് ഷാജിയുടെ ഫോണിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഫോൺ കോളെത്തിയത്. പത്മകുമാർ പിടിയിലായ ദിവസം മാദ്ധ്യമങ്ങൾക്ക് ദൃശ്യങ്ങൾ പകർത്താനായി ജീവനക്കാരി ഫാം തുറന്ന് നൽകിയിരുന്നു. ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയതിന്റെ തൊട്ടടുത്ത ദിവസവും പത്മകുമാർ ഫാമിൽ വന്നിരുന്നുവെന്നും പറഞ്ഞു. ചാത്തന്നൂർ സ്വദേശിയാണ് വിളിച്ചതെന്നാണ് നിഗമനം. ഷാജി ഫോൺ നമ്പർ സഹിതം നൽകിയ പരാതിയിൽ പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |