കോഴിക്കോട്: അനവസരത്തിലെ ഇടപെടൽ കാരണം ഉദ്യോഗാർത്ഥിക്ക് പി.എസ്.സി പരീക്ഷയെഴുതാൻ കഴിയാതെപോയ സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെത്തുടർന്നാണ് ഫറോക്ക് സ്‌റ്റേഷനിലെ രഞ്ജിത്ത് പ്രസാദിനെ സസ്‌പെൻഡ് ചെയ്തത്.
അതേസമയം, തനിക്ക് കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് ഉദ്യോഗാർത്ഥി അരുൺ അറിയിച്ചതോടെ സംഭവവുമായി ബന്ധപ്പെട്ട കേസുകൾ നിരുപാധികം തീർപ്പാക്കി.
2022 ഒക്ടോബർ 22ന് ഉച്ചയ്ക്കായിരുന്നു സംഭവം. രാമനാട്ടുകരയിൽ നിന്നും മീഞ്ചന്ത സ്‌കൂളിലേക്ക് പരീക്ഷയെഴുതാൻ ബൈക്കിൽ പോവുകയായിരുന്ന ടി. കെ. അരുണിനെ ഫറോക്കിൽ വച്ച് പൊലീസ് തടഞ്ഞു. ട്രാഫിക് കുരുക്ക് ശ്രദ്ധയിൽപെട്ട് പഴയപാലം വഴി തിരിഞ്ഞപ്പോഴാണ് പൊലീസ് പിടികൂടിയത്.
ഗതാഗത തടസ്സമുണ്ടാക്കിയെന്നായിരുന്നു കുറ്റം. സിവിൽ പൊലീസ് ഓഫീസർ ബൈക്കിന്റെ താക്കോൽ ഊരി വാങ്ങി. 1.30 ന് പരീക്ഷയ്ക്കെത്തണമെന്ന് പറഞ്ഞെങ്കിലും കേൾക്കാതെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ. ഹനീഫ്, അരുണിനെ പൊലീസ് വാഹനത്തിൽ സ്‌കൂളിൽ എത്തിച്ചെങ്കിലും സമയം കഴിഞ്ഞതിനാൽ പരീക്ഷയെഴുതാൻ അനുവദിച്ചില്ല. ഇതു സംബന്ധിച്ച് കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസും പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |