തിരുവനന്തപുരം: അഭിനയ രംഗത്ത് എത്തി 50 വർഷം കഴിഞ്ഞിട്ടും ഒരു മലയാള സംവിധായകൻ പോലും തന്നെ അഭിനയിക്കാൻ ക്ഷണിച്ചില്ലെന്ന പരാതിക്ക് പരിഹാരമായെന്ന് പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കർ. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ഇത്തവണത്തെ വരവിൽ രണ്ട് സിനിമകൾ ലഭിച്ചു. ഒന്ന് അടൂർ ഗോപാലകൃഷ്ണന്റേത്. മറ്റേത് രഞ്ജിത്തിന്റേതും.
ഷൂട്ടിങിനായി പലപ്പോഴും കേരളത്തിൽ വന്നിട്ടുണ്ടെങ്കിലും മലയാള സിനിമയിലേക്ക് ആരും ക്ഷണിച്ചിട്ടില്ല. മേളയിൽ അതിഥിയായി റസൂൽ പൂക്കുട്ടി ക്ഷണിച്ചപ്പോൾ താൻ ആവശ്യപ്പെട്ടതും മലയാള സിനിമയിൽ പ്രധാന വേഷം തന്നാൽ വരാമെന്നായിരുന്നു. അദ്ദേഹമത് സമ്മതിക്കുകയും ചെയ്തു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിൽ രണ്ടുമണിക്കൂറോളം ചിലവഴിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ അനുഭവമായിരുന്നു. തനിക്ക് അടുത്ത ചിത്രത്തിൽ റോൾ തരണമെന്ന് അടൂരിനോട് നിർബന്ധപൂർവം ആവശ്യപ്പെട്ടു. അദ്ദേഹമത് സമ്മതിക്കുകയും ചെയ്തു. ഭാഷ മാറിയാലും വികാരങ്ങൾക്കു മാറ്റമില്ല. 'ഭൂമിയിൽ ഒരു ഭാഷ. അത് സ്‌നേഹത്തിന്റെ ഭാഷ' എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് നാനാ പടേക്കർ സംസാരിച്ചുതുടങ്ങിയത്.
വീണ്ടും വീണ്ടും ഇവിടേക്ക് വരാനുളള പ്രേരണയാണ് കേരളം തനിക്കു നൽകുന്നതെന്ന് ഇത്തവണത്തെ 'സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്' നേടിയ കെനിയൻ സംവിധായിക വനൂരി കഹിയുവി പറഞ്ഞു. സിനിമയെ ആർക്കും വിലക്കാനോ സെൻസർ ചെയ്യാനോ കഴിയില്ലെന്നും അവർ പറഞ്ഞു.
ഫെസ്റ്റിവൽ കാറ്റലോഗ് വി.കെ പ്രശാന്ത് എം.എൽ.എ സാംസ്കാരിക പ്രവർത്തക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാലിന് നൽകി പ്രകാശനം ചെയ്തു. ഐ.എഫ്.എഫ്.കെ. ഡെയ്ലി ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായയ്ക്കു നൽകി പ്രകാശനം ചെയ്തു. അക്കാഡമി ജേണൽ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പിന്റെ പ്രകാശനം ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകി നിർവഹിച്ചു.
ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡാ സെല്ലം 28ാമത് ഐ.എഫ്.എഫ്.കെയിലെ പാക്കേജുകൾ പരിചയപ്പെടുത്തി. അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർപേഴ്സണും പോർച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കൻ പാക്കേജ് ക്യുറേറ്റർ ഫെർണാണ്ടോ ബ്രണ്ണർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ്, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുത്തു.
'പ്രമുഖനടനെ' പരമർശിച്ച് രഞ്ജിത്ത്
മേളയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ നടൻ 'അന്നെനിക്ക് പനിയായിരിക്കു'മെന്ന് പറഞ്ഞ് ഒഴിഞ്ഞുവെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് . ഫോണിലൂടെ ക്ഷണിച്ചപ്പോൾ എന്നാണ് തീയതി എന്ന് തിരക്കിയിട്ടാണ് അന്നെനിക്ക് പനിയായിരിക്കുമെന്ന് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |