തിരുവനന്തപുരം: റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. സെക്രട്ടേറിയറ്റ് മാർച്ചിലെ പുതിയ രണ്ട് കേസുകൾക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി ജി പി ഓഫീസിലേക്കുള്ള മാർച്ചിന്റെ പേരിലുള്ള കേസിൽ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജില്ലാ കോടതിയാണ് ഈ ജാമ്യാപേക്ഷ പരിഗണിക്കുക. നേരത്തെ റിമാൻഡിലായ കേസിൽ ജാമ്യം കിട്ടാത്തതിനാൽ രാഹുൽ ജയിലിൽ തുടരും. ഇന്നലെ രജിസ്റ്റർ ചെയ്ത പുതിയ രണ്ട് കേസുകളിലാണ് ഇന്ന് ജാമ്യം കിട്ടിയത്.
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് രാഹുലിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെ നിരവധി നേതാക്കൾ രാഹുലിനെ ജയിലിൽ സന്ദർശിച്ചിരുന്നു.
നവകേരളസദസിനു നേരെനടന്ന പ്രതിഷേധങ്ങളെ പൊലീസും സി.പി.എമ്മും കായികമായി നേരിട്ടതിനെതിരേ ഡിസംബർ 20ന് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. കേസിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം. വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ നാലാം പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |