ന്യൂഡൽഹി: പി സി ജോർജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം (സെക്കുലർ ) ബിജെപിയിൽ ലയിച്ചു. പാർട്ടി ചെയർമാനായ പി സി ജോർജ്, മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിൽ നടന്ന അംഗത്വ സ്വീകരണ ചടങ്ങിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള പാർട്ടി നേതാവ് പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.
രണ്ട് മാസമായി നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ബിജെപിയിൽ ചേരണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണെന്നും പി സി ജോർജ് പ്രതികരിച്ചിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇതെന്ന് ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആന്റണി പറഞ്ഞു. കേരളത്തിലെ റോമൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള പ്രധാനപ്പെട്ട നേതാവാണ് പി സി ജോർജെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിവരുന്ന നേതാവാണ് പി സി ജോർജെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞത്. കേരളത്തിൽ കോൺഗ്രസ് സിപിഎമ്മുമായി അഡ്‌ജസ്റ്റ്‌മെന്റിലാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിക്കെതിരായി നടത്തുന്ന വ്യാജ പ്രചാരണങ്ങളെ പിസി ജോര്‍ജിന്റെ പ്രവേശനം തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലയനത്തിന്റെ ഭാഗമായി കേരളത്തില്‍ വലിയ റാലി നടത്തുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇത് തുടക്കം മാത്രമാണ്. കൂടുതല്‍ പിന്നാലെ വരാനുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഏത് പാര്‍ട്ടിക്കാരോട് ചോദിച്ചാലും നരേന്ദ്രമോദി പ്രധാനമന്ത്രിയാവുമെന്ന് പറയും. എന്നാല്‍, 2019ല്‍ പലരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് വിശ്വസിച്ചു. 2019 തിരഞ്ഞെടുപ്പ് പോലെയല്ല കേരളത്തില്‍ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. പിസി ജോര്‍ജിന്റെയും ഭാവിയില്‍ കൂടുതല്‍ പേരുടേയും വരവോടെ ബിജെപി കുറഞ്ഞത് കേരളത്തില്‍ അഞ്ച് സീറ്റിലെങ്കിലും ജയിക്കുമെന്നും ജാവദേക്കർ അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |