ഹൈദരാബാദ്: സോഷ്യൽ മീഡിയയിൽ വൈറലാകാനായി ആശുപത്രിക്കുളളിൽ വീഡിയോ ചിത്രീകരിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടികൾ സ്വീകരിച്ച് അധികൃതർ. ആശുപത്രി വാർഡിൽ വച്ച് വീഡിയോ ചിത്രീകരിച്ച 36 ഓളം വിദ്യാർത്ഥികൾക്കാണ് അധികൃതർ ഹൗസ്‌സർജൻസി ചെയ്യേണ്ട കാലയളവ് പത്ത് ദിവസം ദീർഘിപ്പിച്ചത്. കർണാടകയിലെ ഗഡാഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് (ജിഐഎംഎസ്) സംഭവം.
വിദ്യാർത്ഥികൾ വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ പ്രതികരണവുമായി രംഗത്തെത്തിയത്. വിദ്യാർത്ഥികൾ ആശുപത്രി നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചെന്ന ജിഐഎംഎസ് ഡയറക്ടർ ഡോ.ബസവരാജ് ബൊമ്മൻഹളളി മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഇത് വലിയ തെറ്റാണ്. അവർക്ക് ഇത്തരത്തിലുളള കാര്യങ്ങൾ ചെയ്യണമെങ്കിൽ ആശുപത്രിക്ക് പുറത്താകാം. വിദ്യാർത്ഥികളുടെ ഇത്തരത്തിലുളള പ്രവൃത്തികൾ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും'-അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ബിരുദദാനത്തിന് മുൻപ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രദർശിപ്പിക്കാനാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വിദ്യാർത്ഥികളും പ്രതികരിച്ചു.
കഴിഞ്ഞ ദിവസവും സമാനസംഭവം നടന്നിരുന്നു. കർണാടകയിലെ ചിത്രാദുർഗ ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഒരു ഡോക്ടറും നവവധുവുമാണ് വിവാദ ഷൂട്ട് നടത്തിയത്. ഇരുവരും ഒരു വ്യക്തിയെ ശസ്ത്രക്രിയ ചെയ്യുന്ന ചിത്രങ്ങളാണ് വൈറലായത്. ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു ഉൾപ്പടെ നിരവധി പ്രമുഖർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |