തിരുവനന്തപുരം: പിതാവിന്റെ പാത പിന്തുടർന്ന് പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ ചാണ്ടി ഉമ്മൻ ഇന്നലെ സഭയിൽ ആദ്യപ്രസംഗം നടത്തി. ബഡ്ജറ്റ് ചർച്ചയിൽ രണ്ടാമതായി പ്രസംഗിച്ച അദ്ദേഹത്തിന് എട്ടു മിനിട്ടാണ് അനുവദിച്ചിരുന്നത്. കന്നിക്കാരന്റെ സംഭ്രമമൊന്നുമില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.
തന്നെ വൻഭൂരിപക്ഷത്തിൽ ജയിപ്പിച്ച പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങൾക്കും പുതുപ്പള്ളിയിൽ മുൻകാലങ്ങളിൽ വികസനം ഉറപ്പാക്കിയ തന്റെ പിതാവ് ഉമ്മൻചാണ്ടിക്കും നന്ദി രേഖപ്പെടുത്തിയാണ് ചാണ്ടി ഉമ്മൻ സംസാരം തുടങ്ങിയത്. യു.ഡി.എഫ് ആസൂത്രണം ചെയ്ത വിഴിഞ്ഞം, കൊച്ചിൻ മെട്രോ ഉൾപ്പെടെയുള്ള പദ്ധതികളുടെ പേരിലാണ് ഭരണപക്ഷം അവകാശവാദമുന്നയിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ,ഇടതു മുന്നണി രൂപം നൽകി പൂർത്തീകരിച്ച ഏതെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യവുമുന്നയിച്ചു. ഈ ഘട്ടത്തിൽ പി.വി.ശ്രീനിജൻ ഇടപെടൽ നടത്താൻ ശ്രമിച്ചെങ്കിലും സ്പീക്കർ തടഞ്ഞു. 'അദ്ദേഹത്തിന്റെ മെയ്ഡൻ സ്പീച്ചാണ്, അതിൽ ഇടപെടാൻ അനുവദിക്കില്ലെ'ന്ന് പറഞ്ഞതോടെ ശ്രീനിജൻ പിൻവാങ്ങി.
പ്രസംഗത്തിൽ ആദ്യാവസാനം ഭരണപക്ഷത്തെ ആക്രമിച്ച ചാണ്ടി ഉമ്മൻ , വിദ്യാഭ്യാസ രംഗത്തെ സി.പി.എമ്മിന്റെ നയംമാറ്റം ഓന്തിനെപ്പോലും ലജ്ജിപ്പിക്കുമെന്ന് പരിഹസിച്ചു. കർഷക ആത്മഹത്യ കൂടുന്നതിനെക്കറിച്ചും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |