തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിഹിതം കുറഞ്ഞുപോയെന്ന പരാതിയുടെ അടസ്ഥാനത്തിൽ നൂറുകോടി രൂപ ധനമന്ത്രി അനുവദിച്ചു.
സി.പി.ഐ മന്ത്രിമാർ പരസ്യമായി പ്രതികരിക്കുകയും അസംതൃപ്തി നിയമസഭയിലടക്കം പ്രകടിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.
ബഡ്ജറ്റിന്റെ പൊതുചർച്ചയ്ക്ക് ഇന്നലെ നിയമസഭയിൽ മറുപടി പറയവേയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധിക തുക വകയിരുത്തിയതായി അറിയിച്ചത്. മറ്റുവകുപ്പുകൾക്ക് മൊത്തം 29 കോടി രൂപയാണ് അനുവദിച്ചത്.
സപ്ളൈകോയ്ക്ക് തുക തീരെ കുറഞ്ഞുപോയെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ബഡ്ജറ്റ് അവതരിച്ച ദിവസംതന്നെ ശക്തമായി പ്രതികരിച്ചിരുന്നു. നൂറുകോടിയിൽ 71കോടിയും അദ്ദേഹത്തിന്റെ വകുപ്പിനാണ് അനുവദിച്ചത് . ബഡ്ജറ്റിൽ പൊതുവിതരണ മേഖലയ്ക്ക് അനുവദിച്ചത് 1930കോടി ആയിരുന്നു. ഇത് 2001കോടിയായി ഉയർന്നു.
കെ.എസ്.ആർ.ടി.സി.ക്ക് ബഡ്ജറ്റ് വിഹിതം 900കോടിയാണെങ്കിലും നടപ്പ് വർഷം നൽകിയത് നാലായിരം കോടിയോളം രൂപയാണെന്നും സമാനരീതിയിൽ സപ്ളൈകോയ്ക്കും പണം നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
സി.പി.ഐ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന കൃഷി, റവന്യൂ, മൃഗ സംരക്ഷണം എന്നീ വകുപ്പുകൾക്കാണ് ബാക്കി തുക കിട്ടുന്നത്.
ബഡ്ജറ്റ് ചെലവിനത്തിൽ 129 കോടിരൂപ വർദ്ധിച്ചു.ബഡ്ജറ്റ് കമ്മി 273കോടിയിൽ നിന്ന് 403.94കോടിയായി.
ക്ഷേമപെൻഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം ധനമന്ത്രി നിരസിച്ചു. നിലവിലെ 1600 രൂപ യഥാസമയം കൊടുക്കാൻ ശ്രമിക്കും. കേന്ദ്ര വിഹിതം കിട്ടുന്ന മുറയ്ക്ക് അതു സാധ്യമാവും. നെൽവിലയുടെ കേന്ദ്രവിഹിതം കിട്ടാൻ ആറുമാസംവരെ കാലതാമസം നേരിടുന്നു. അതുകൊണ്ടാണ് ബാങ്ക് വായ്പയായി കർഷകർക്ക് വില നൽകുന്നത്.
# അധിക വിഹിതം
(തുക കോടിയിൽ)
*നോർക്ക അന്താരാഷ്ട്ര സാംസ്‌കാരിക സമുച്ചയം..... 5
*സയൻസ് സിറ്റിക്ക്.......................................................................... 5
*സാംസ്‌കാരിക ഡിജിറ്റൽ സർവേ......................................... 3
*മീഡിയ അക്കാഡമി പുതിയ കെട്ടിടം..................................... 3
*പട്ടയ മിഷൻ തുടർപ്രവർത്തനം.............................................. 3
* നെൽവയൽ പൂർവ്വസ്ഥിതിയിലാക്കാൻ........................... 2
*സർക്കാർ ഭൂമിസംരക്ഷണം...................................................... 2
*ക്ഷീരവികസനം കേന്ദ്രപദ്ധതിക്ക്മാച്ചിംഗ് ഫണ്ട്.............2
*കർഷക തൊഴിലാളി ക്ഷേമനിധി.......................................... 20
*ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്.................................... 10
*മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്................. 5
*ശാസ്താംകോട്ട കായൽ സംരക്ഷണം.................................... 1
* 7സിമെറ്റ്നഴ്സിംഗ് കോളേജുകൾ....................................... 7
പുതിയ പ്രഖ്യാപനങ്ങൾ
*സഹകരണമേഖലയിൽ വ്യവസായ പാർക്കുകൾക്ക് സഹായം
*സഹകരണറൈസ് മില്ലുകൾ, റബ്‌കോ തുടങ്ങിയവയ്ക്ക് സഹായം
*പൂരക്കളി അക്കാഡമിയ്ക്ക് സർക്കാർ സഹായം
*ജി.എസ്.ടി രഹസ്യവിവരകൈമാറ്റത്തിന് സമ്മാനപദ്ധതി
പദ്ധതിയിലെ മാറ്റം
*1000കോടിയുടെ നിർമ്മാണ പദ്ധതിയിൽ ഗ്രാമീണറോഡുകൾക്ക് മുൻഗണന
*നവകേരള സദസ്സുകളിൽ ഉയർന്നുവന്നപദ്ധതികൾക്കുളള 1000കോടി 140മണ്ഡലത്തിലും ഓരോപദ്ധതി
സപ്ളൈകോ സബ്സിഡി
35 ശതമാനമാക്കി
തിരുവനന്തപുരം: സപ്ളൈകോ വഴി വിതരണം ചെയ്യുന്ന 13ഇനം സാധനങ്ങളുടെ സബ്സിഡി 35 ശതമാനമാക്കാൻ ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.55 ശതമാനം വരെ സബ്സിഡി നൽകിയിരുന്നു. വൻ സാമ്പത്തിക ബാദ്ധ്യത വന്നതോടെ സബ്സിഡി 35 ശതമാനത്തിൽ കൂടരുതെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. രണ്ടു മാസം മുമ്പ് ശുപാർശ ലഭിച്ചെങ്കിലും പൊതു തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ തീരുമാനം നീട്ടികൊണ്ടു പോവുകയായിരുന്നു. സപ്ളൈകോയുടെ സബ്സിഡി അരി വിതരണം നിലയ്ക്കുകയും 29 രൂപയ്ക്ക് കേന്ദ്രം ഭാരത് അരി ഇറക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം. പുതിയ സബ്സിഡി വിലയ്ക്ക് അരി എത്തിക്കാനാവും ഇനി ശ്രമം. ഇന്നലെ ഭക്ഷ്യ വകുപ്പിന് അധികമായി ബഡ്ജറ്റിൽ 70 കോടി അനുവദിച്ചിട്ടുണ്ട്.
രക്ഷാ പാക്കേജ്
സബ്സിഡി സാധനങ്ങളില്ലാത്തതിനാൽ ജനം കൈയൊഴിഞ്ഞ സപ്ളൈകോയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാൻ 500 കോടിയുടെ രക്ഷാപാക്കേജുമായി ഭക്ഷ്യവകുപ്പ് . ബഡ്ജറ്റ് വിഹിതം, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് നൽകാനുള്ള 250 കോടിയുടെ കുടിശിക, പ്ളാൻ, നോൺപ്ളാൻ ഫണ്ട് എന്നിവയിലൂടെയാകും 500 കോടി കണ്ടെത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |