#ഗവർണർക്കെതിരെ സർവകലാശാലയും കോടതിയിലേക്ക്
തൃശൂർ: നിയമത്തിലെ അവ്യക്തതകളും , സർക്കാർ-ഗവർണർ പോരും കാർഷിക സർവകലാശാലയിലെ സ്ഥിരം വി.സി നിയമനം വീണ്ടും വൈകിച്ചേക്കും.
സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന മൂന്ന് പേരുടെ പാനലിൽ നന്നാണ് വി.സിയെ നിയമിക്കേണ്ടത്. സർക്കാർ, ജനറൽ കൗൺസിൽ, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) പ്രതിനിധികളാണ് സെർച്ച് കമ്മിറ്റിയിൽ വരേണ്ടതും. എന്നാൽ ചൊവ്വാഴ്ച ഇടത് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് ജനറൽ കൗൺസിൽ പ്രതിനിധിയെ തീരുമാനിക്കാനുള്ള യോഗം തീരുമാനമാകാതെ പിരിഞ്ഞു. യോഗത്തിൽ വി.സി ഇൻചാർജ് ഡോ.ബി.അശോക്, മുൻ വി.സി, ഡോ.പി.രാജേന്ദ്രനെ നിയമിക്കാനുള്ള പ്രമേയം അവതരിപ്പിച്ചെങ്കിലും 19 ഇടത് അംഗങ്ങൾ എതിർത്തു. നാല് കോൺഗ്രസ് അംഗങ്ങൾ മാത്രമാണ് അനുകൂലിച്ചത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് താത്പര്യമുള്ളയാൾ വി.സിയാകാനുള്ള സാദ്ധ്യതയ്ക്ക് തടയിടാനാണ് ഇടതംഗങ്ങൾ എതിർത്തത്. യു.ജി.സി മാനദണ്ഡം, കാർഷിക സർവകലാശാല ആക്ട് എന്നിവയനുസരിച്ച് വി.സി നിയമനത്തിന് ഗവർണർക്ക് സർവകലാശാലകൾക്ക് മുന്നിൽ നിബന്ധന വയ്ക്കാനോ, നിർബന്ധിക്കാനോ കഴിയില്ലെന്ന് അവർ പറയുന്നു. ഗവർണറുടെ ഇത്തരം നടപടിക്കെതിരെ മറ്റ് സർവകലാശാലകൾ കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇവിടെയും അത് വേണ്ടിവന്നേക്കുമെന്നും അവർ സൂചിപ്പിച്ചു.സേർച്ച് കമ്മിറ്റിയിലേക്ക് ജനറൽ കൗൺസിൽ പ്രതിനിധിയെ 15 ദിവസത്തിനുള്ളിൽ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലറായ ഗവർണർ ജനുവരി 29ന് സർവകലാശാലയ്ക്ക് കത്തയച്ചിരുന്നു. ഇല്ലെങ്കിൽ സ്വന്തം നിലയ്ക്ക് മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പും നൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക ജനറൽ കൗൺസിൽ ചേർന്നത്.
സേർച്ച് കമ്മിറ്റിയിലെ പ്രതിനിധികളിൽ ഒരാൾ യു.ജി.സിയിൽ നിന്നാണോ ഐ.സി.എ.ആറിൽ നിന്നാണോ എന്നതിൽ അവ്യക്തതയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |