തൃശൂർ : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ ശ്രമിച്ച 55 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. 41 പേർക്കെതിരെ കരുതൽ തടങ്കലിനും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ, കൃഷ്ണ പ്രസാദ് എന്നിവർക്കെതിരെ പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസെടുത്തു.
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ബിരുദദാന ചടങ്ങിനും പാവറട്ടി പേനകം ശ്രീഗുരുദേവ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിന്റെ ഇരുപതാം വാർഷികാഘോഷച്ചടങ്ങിനും പോകുമ്പോഴായിരുന്നു പ്രതിഷേധം. എല്ലാവരെയും ജാമ്യത്തിൽ വിട്ടു.
ഗവർണറുടെ വാഹനമെത്തുമ്പോഴേക്കും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. ഒരിടത്തും യാത്രയ്ക്ക് തടസം നേരിട്ടില്ല. രാവിലെയായിരുന്നു മെഡിക്കൽ കോളേജിലെ ചടങ്ങ്. ഇതിനായി തിരൂർ ക്ഷേത്ര പരിസരം മുതൽ വിവിധ സ്ഥലങ്ങളിലാണ് എസ്.എഫ്.ഐ പ്രതിഷേധത്തിന് പദ്ധതിയിട്ടത്. വെളപ്പായ റോഡിലാണ് ആദ്യം കരിങ്കൊടി കാട്ടിയത്. പത്തു പേർ വീതം മുളങ്കുന്നത്തുകാവ് മേൽപ്പാലത്തിലും ചൈന ബസാറിലും മെഡിക്കൽ കോളേജ് പരിസരത്തും നിലയുറപ്പിച്ചു. മുപ്പതോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഗവർണറെത്തിയത്.
വാഹനങ്ങളുടെ മുന്നിലേക്ക് പാഞ്ഞടുത്ത പ്രവർത്തകരെ ഉടൻ പൊലീസ് കീഴടക്കി. കസ്റ്റഡിയിലെടുത്തവരിൽ വനിതാ പ്രവർത്തകരുമുണ്ട്. സമരക്കാരുടെ മുഖത്തും കണ്ണിലും മർദ്ദിച്ചെന്നാരോപിച്ച് പൊലീസ് സ്റ്റേഷനിലും പ്രവർത്തകർ പ്രതിഷേധിച്ചു. സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനടക്കം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. കടകളിൽ മറഞ്ഞിരുന്ന് വാഹനവ്യൂഹത്തിനടുത്തെത്തി പ്രതിഷേധിച്ചവരെ മൽപ്പിടുത്തത്തിലൂടെയാണ് പൊലീസ് കീഴടക്കിയത്.
മെഡിക്കൽ കോളേജിൽ 43 എസ്.എഫ്.ഐ പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. വൈകിട്ട് അന്നകരയിലും പേനകത്ത് നിന്നുമായി പന്ത്രണ്ട് പേരെയാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി ടൗൺഹാൾ പരിസരത്ത് നിന്ന് അഞ്ച് പേരെ പിടി കൂടി കരുതൽ തടങ്കലിലാക്കിയിരുന്നു. ഇന്ന് ഏങ്ങണ്ടിയൂരിലെ പരിപാടിയിലും ഗവർണർ പങ്കെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |